Gulf Pravasi

കോവിഡ് ടെസ്റ്റ് എന്ന നിബന്ധന പിന്‍‌വലിച്ചില്ലെങ്കില്‍ യാത്ര മുടങ്ങുമെന്ന ആശങ്കയില്‍ സൌദിയിലെ പ്രവാസികള്‍

സൌദിയില്‍നിന്ന് നാട്ടിലേക്ക് മടങ്ങിയത് രജിസ്റ്റര്‍ ചെയ്തതിന്‍റെ എട്ടര ശതമാനം മാത്രം. വന്ദേഭാരത് വിമാനങ്ങള്‍ പേരിന് മാത്രമുള്ള സൌദിയിലെ പ്രവാസികള്‍ക്ക് പ്രധാന ആശ്രയമായിരുന്നു ചാര്‍ട്ടേഡ് ഫ്ലൈറ്റുകള്‍.

സൌദിയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങാന്‍ എംബസി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയത് അറുപതിനായിരത്തിലേറെ പേരാണ്. നാലായിരത്തോളം പേര്‍ മാത്രമാണ് ഇവരില്‍ നാടണഞ്ഞത്. വന്ദേഭാരത് വിമാനങ്ങള്‍ പേരിന് മാത്രമുള്ള സൌദിയിലെ പ്രവാസികള്‍ക്ക് പ്രധാന ആശ്രയമായിരുന്നു ചാര്‍ട്ടേഡ് ഫ്ലൈറ്റുകള്‍. അപ്രായോഗികമായ നിബന്ധന പിന്‍വലിച്ചില്ലെങ്കില്‍ യാത്ര മുടങ്ങുമെന്ന ആശങ്കയിലാണ്എല്ലാവരും.

‌നാട്ടിലേക്ക് പോകാന്‍ രജിസ്റ്റര്‍ ചെയ്തവരിലെ എട്ടര ശതമാനം മാത്രമാണ് ഇതുവരെ മടങ്ങിയത്. യുഎഇക്ക് 130 വിമാനങ്ങള്‍ കിട്ടിയപ്പോള്‍ വന്ദേഭാരതില്‍‌ 21 വിമാനങ്ങളാണ് ആകെ സൌദിക്ക് ലഭിച്ചത്. ഇവര്‍ക്കാശ്രയമായിരുന്ന ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കുള്ള ഉത്തരവ് സൌദിയിലെ സാഹചര്യത്തില്‍ അപ്രായോഗികമാകും. ഇതോടെ യാത്ര മുടങ്ങുമെന്ന ഭീതിയിലാണ് ടിക്കറ്റെടുത്തവര്‍.

ടെസ്റ്റ് ഫലങ്ങള്‍ കേരളം പറയുന്ന വേഗത്തില്‍ സൌദിയില്‍ നിന്ന് ലഭിക്കില്ലെന്ന് അനുഭവസ്ഥര്‍ പറയുന്നു. തീരുമാനങ്ങളെടുക്കും മുമ്പ് ഭരണകക്ഷിയുടെ പ്രവാസി സംഘടനകളോടെങ്കിലും അഭിപ്രായം ചോദിക്കാമായിരുന്നുവെന്ന് യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ മാനസിക സംഘര്‍ഷങ്ങളിലാണ് യാത്ര മുടങ്ങിയവര്‍. പ്രവാസിക്കും സര്‍ക്കാര്‍ കരുതലുണ്ടാകുമെന്നാണ് ഇവരുടെയൊക്കെ പ്രതീക്ഷ.