India Kerala Pravasi Switzerland UK

യാക്കോബായ സഭാ തലവൻ, ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാബാവയുടെ ഇടയലേഖനം: സഭാ വിശ്വാസികളിൽ പ്രതിഷേധം പുകയുന്നു

സ്വന്തം ലേഖകൻ

ഏപ്രിൽ 23 ആം തീയതി നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ സഭാവിശ്വാസികൾ ഇടതുപക്ഷത്തിന് വോട്ടുചെയ്ത അവരെ അധികാരത്തിൽ ഏറ്റണം എന്ന  ഇടയലേഖനമാണ് വിശ്വാസികളുടെ ഇടയിൽ പരക്കെ എതിർപ്പിനു വഴിവെച്ചിരിക്കുന്നത്.

 സമീപകാലത്തായി   സഭയ്ക്ക് നേരിടേണ്ടി വന്നിട്ടുള്ള പ്രതിസന്ധികളിൽ കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ  നൽകിയ വലിയ  സഹായത്തിനുള്ള  പ്രത്യുപകാരം എന്ന നിലയിലാണ് സഭാതലവൻ ഈ വോട്ട് അഭ്യർത്ഥന നടത്തിയിരിക്കുന്നത്.

വിവിധ രാഷ്ട്രീയ വിശ്വാസങ്ങൾ വച്ചുപുലർത്തുന്ന സഭാ വിശ്വാസികളോട് ഏതെങ്കിലുമൊരു രാഷ്ട്രീയ സഖ്യത്തിനു മാത്രം വോട്ട് ചെയ്ത വിജയിപ്പിക്കാൻ ആവശ്യപ്പെടുന്നത് വ്യക്തി സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റവും തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനവും ആണെന്നാണ് സഭാംഗങ്ങളുടെ പൊതുവേയുള്ള അഭിപ്രായം.

ലോകമെമ്പാടുമുള്ള സഭാംഗങ്ങൾ ഫെയ്സ്ബുക്ക്, വാട്ട്സ്ആപ്പ് മുതലായ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇതിനെതിരെ ശക്തമായി രംഗത്ത് വന്നു കഴിഞ്ഞു.

 വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം അടിസ്ഥാന ശിലയായ ഒരു രാഷ്ട്രീയ പാർട്ടിക്ക് വോട്ടു നൽകാൻ ആവശ്യപ്പെടുന്നതിലൂടെ അതിപുരാതനമായ ക്രിസ്തീയ വിശ്വാസ പാരമ്പര്യത്തിന് സഭാ മേലധ്യക്ഷൻ പുറപ്പെടുവിച്ച ഇടയലേഖനം മങ്ങലേൽപ്പിച്ച് ഇരിക്കുകയാണെന്ന് ആണ് വിശ്വാസികളുടെ അഭിപ്രായം.

താൽക്കാലിക നേട്ടങ്ങൾക്കു വേണ്ടി സഭയുടെ അടിസ്ഥാന വിശ്വാസ മൂല്യങ്ങളെ തന്നെ പണയം വയ്ക്കുന്ന ഇത്തരത്തിലുള്ള പ്രവർത്തികൾ സഭയ്ക്ക് ഒരു തരത്തിലും ഗുണകരമായി ഭവിക്കില്ല എന്നും മറിച്ച് എതിർചേരിയിൽ നിൽക്കുന്ന ഓർത്തഡോക്സ് സഭയുടെ അവകാശവാദങ്ങൾക്ക് ശക്തി പകരുകയേയുള്ളൂ  എന്നും പലരും  അഭിപ്രായപ്പെടുന്നു.

സമീപകാലത്തായി യാക്കോബായ സഭയിലെ പല പുരോഹിതരും ഇടതു പാർട്ടികളിൽ അംഗത്വമെടുക്കുന്നതും ചെങ്കൊടിയേന്തി പാർട്ടി ജാഥകൾ നയിക്കുന്നതും, പാർട്ടി ക്ലാസുകളിൽ പങ്കെടുക്കുന്നതും എല്ലാം വിശ്വാസികളുടെ വിമർശനങ്ങൾക്ക് വഴി വയ്ക്കുന്നുണ്ട്.

മനസ്സ് മരവിപ്പിക്കുന്ന ക്രൂരമായ കൊലപാതകങ്ങൾക്ക് ഉത്തരവാദികൾ എന്ന നിലയിൽ പ്രതിസ്ഥാനത്തു നിൽക്കുന്ന രാഷ്ട്രീയപാർട്ടികളെ മഹത്വവൽക്കരിച്ചു കൊണ്ട് സഭയിലെ മെത്രാന്മാർ വരെ അവരുടെ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നത് വളരെ അസ്വസ്ഥതയോടെയാണ് സഭാവിശ്വാസികൾ നോക്കിക്കാണുന്നത് പൗരോഹിത്യം കേവലം ജീവിതോപാധിയായും ധനസമ്പാദനത്തിനുമാത്രമുള്ള മാർഗ്ഗമായും അധപ്പതിച്ചിരിക്കുന്നു എന്നതിലുപരി ഇവരുടെ ദൈവവിശ്വാസത്തിൽ വരെ സഭാംഗങ്ങൾ സംശയം ഉന്നയിക്കുന്നുണ്ട്.

സഭാ കേസിൽ സുപ്രീംകോടതിയിൽ നിന്നേറ്റ പരാജയവും അതുവഴി യാക്കോബായ ഭൂരിപക്ഷ പ്രദേശങ്ങളിലെ പള്ളികൾ വരെ നഷ്ടപ്പെടുന്നതും എല്ലാം സഭാനേതൃത്വത്തിന്റെകേസ് നടത്തിപ്പിലെ അലംഭാവവും പിടിപ്പുകേടും ആണ് എന്ന വിശ്വാസം സഭാംഗങ്ങളിൽ ശക്തമാണ്.

ആഡംബരവാഹനങ്ങളിൽ അതീവ തല്പരനായ സഭാതലവൻ സാമ്പത്തിക തിരിമറികളുടെ പേരിലും സംശയത്തിന്റെ മുൾമുനയിൽ നിൽക്കുകയാണ് .  ഇടതുപക്ഷത്തിന് വോട്ട് ചെയ്യാൻ ആവശ്യപ്പെടുന്ന സഭാതലവൻ ചർച്ച് ആക്ട് നടപ്പിലാക്കാൻ എന്തുകൊണ്ടാണ് യാതൊരു താൽപര്യവും കാണിക്കാത്തത് എന്ന് വിശ്വാസികൾ സംശയം ഉന്നയിക്കുന്നുണ്ട്. ഫലത്തിൽ ഇടയലേഖനം ഓർത്തഡോക്സ് സഭയ്ക്ക് ഗുണകരമായി ഭവിച്ചു ഇരിക്കുകയാണെന്നും സഭയിൽനിന്നും വലിയതോതിൽ കൊഴിഞ്ഞുപോക്ക് ഉണ്ടായേക്കാമെന്നും അഭിപ്രായമുയരുന്നു