Kerala

വനിതാ സ്ഥാനാര്‍ത്ഥി വേണമെന്ന് ചര്‍ച്ചകള്‍: മുസ്‍ലിം ലീഗ്

മുസ്‍ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ എട്ടാം തീയതി പ്രഖ്യാപിച്ചേക്കും. ആരെയൊക്കെ എവിടയൊക്കെ മത്സരിപ്പിക്കണമെന്ന കാര്യത്തില്‍ നേത്യതലത്തില്‍ ഏകദേശ ധാരണയായിട്ടുണ്ട്. മുമ്പ് ഒരിക്കലും ഉണ്ടാകാത്ത തരത്തില്‍ സിറ്റിംഗ് എം.എല്‍.എമാരെ മാറ്റി, കൂടുതല്‍ പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും അവസരം നല്‍കുന്ന തരത്തിലാണ് സ്ഥാനാര്‍ത്ഥി പട്ടിക.

സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്ന ഉന്നതാധികാര സമിതി അംഗങ്ങളിലൊരാളായ സാദിഖലി തങ്ങള്‍ മലപ്പുറം ജില്ലയില്‍ നടത്തുന്ന ജാഥ ആറാം തീയതിയാണ് സമാപിക്കുക. ഏഴിന് ഉന്നതാധികാര സമിതി യോഗം കൂടി എട്ടിന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് നിലവിലെ തീരുമാനം.

സിറ്റിംഗ് എം.എല്‍.എമാരില്‍ എട്ടുപേര്‍ക്ക് സീറ്റ് നല്‍കേണ്ടന്നാണ് ധാരണ.10 എം.എല്‍.എമാര്‍ വീണ്ടും മത്സരിക്കും. പക്ഷേ കഴിഞ്ഞ തവണ മത്സരിച്ച മണ്ഡലങ്ങളില്‍ ചില മാറ്റങ്ങളുണ്ടായേക്കാം. വനിതാ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കണമെന്ന തരത്തിലാണ് അവസാന വട്ട ചര്‍ച്ചകള്‍.