Kerala

പിതാവിന്റെ മൃതദേഹം കാത്തുനിൽക്കവേ മർദനം: മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്തേക്കും

പിതാവിന്റെ മൃതദേഹം കാത്ത് നിന്നപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ യുവാവിന് ക്രൂര മർദനമേറ്റ സംഭവത്തിൽ നടപടിയെടുക്കാൻ നിർദേശം. വീഴ്ച വരുത്തിയ മുഴുവൻ ജീവനക്കാർക്ക് എതിരെയും നടപടി സ്വീകരിക്കണമെന്നാണ് ആരോഗ്യ മന്ത്രിയുടെ ഓഫീസിൽ നിന്ന് ണ് നിർദേശം നൽകിയത്. വിഷയത്തിൽ ഗുരുതര വീഴ്ച്ച വരുത്തിയ രണ്ട് സാർജൻ്റ്മാരേയും ഒരു സെക്യൂരിറ്റി ജീവനക്കാരനുമെതിരെയാണ് നടപടിയുണ്ടാകുക.

ആശുപത്രി സിസിടിവി ദൃശ്യങ്ങളിലാണ് മർദ്ദന വിവാദവുമായി ബന്ധപ്പെട്ട് കൂടുതൽ ജീവനക്കാർക്ക് സംഭവത്തിൽ പങ്കുണ്ടെന്ന വിവരം പുറത്തറിയുന്നത്. ആശുപത്രിയുടെ സിസിടിവി ദൃശ്യങ്ങൾ 24 പുറത്ത് വിട്ടിരുന്നു. നെടുമങ്ങാട് സ്വദേശി അഖിലിനെ മർദ്ദിക്കാൻ തുടക്കമിട്ട ആംബുലൻസ് ഡ്രൈവറടക്കമുള്ള രണ്ട് പേരെ പ്രതി പട്ടികയിൽ പൊലീസ് ചേർത്തില്ല എന്ന് പരാതിയുണ്ട്. സംഭവത്തിൽ പട്ടികജാതി-പട്ടികവർഗ കമ്മീഷൻ പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് മെഡിക്കൽ കോളജിലെ ട്രാഫിക് വാർഡന്മാരായ സജീവനും ഷഫീഖും അഖിലിനെ മർദിച്ചത്. ഹൃദയ സ്തംഭനത്തത്തുടർന്ന് മരിച്ച പിതാവിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ കാത്ത് നിൽക്കുകയായിരുന്നു അഖിലും സുഹൃത്തും. പുറത്തുപോയി വന്ന ഇവർ ഒ.പി. കവാടത്തിലൂടെ ആശുപത്രിക്കകത്തേക്കു കയറാൻ ശ്രമിച്ചതാണ് പ്രശ്‌നങ്ങൾക്കു കാരണമായത്. വാക്കേറ്റം ഉണ്ടാവുകയും തുടർന്ന് കൂടുതൽ ട്രാഫിക് വാർഡന്മാരെത്തി ഇവരെ സെക്യൂരിറ്റി ഓഫീസറുടെ മുറിക്കു സമീപം എത്തിക്കുകയായിരുന്നു. തുടർന്ന് അവിടെ കസേരയിൽ ഇരുത്തി ക്രൂരമായി മർദിക്കുകയായിരുന്നു.