HEAD LINES World

ഇസ്രയേല്‍-ഹമാസ് യുദ്ധം; ഇന്ത്യന്‍ തീര്‍ത്ഥാടകരെയും വിദ്യാര്‍ത്ഥികളെയും തിരികെയെത്തിക്കാന്‍ നീക്കം തുടങ്ങി

ഹമാസ്-ഇസ്രയേല്‍ യുദ്ധ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ തീര്‍ത്ഥാടക സംഘത്തെ തിരികെ എത്തിക്കാന്‍ ശ്രമം. തിര്‍ത്ഥാടകള്‍ ഉള്‍പ്പടെ ഉള്ളവരെ കെയ്‌റോയില്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്. ഈജിപ്ത് അതിര്‍ത്തിയായ താബയിലൂടെ ഇവരെ റോഡ് മാര്‍ഗമായിരിക്കും കെയ്‌റോയില്‍ എത്തിക്കുക.(Israel-Hamas war- India will bring back its students and pilgrims)

എതാനും ഇന്ത്യന്‍ തീര്‍ത്ഥാടക സംഘങ്ങള്‍ ഇസ്രായേല്‍ സേനയുടെ അകമ്പടിയില്‍ താബ അതിര്‍ത്തി കടന്നു. താബയില്‍ നിന്ന് ആറുമണിക്കൂര്‍ കൊണ്ട് കെയ്‌റോയിലേക്ക് എത്താം. പെരുമ്പാവൂര്‍ സ്വദേശി സി എം മൗലവിയുടെ നേതൃത്വത്തില്‍ പുറപ്പെട്ട 45 അംഗ സംഘമാണ് ആദ്യമായ് താബ അതിര്‍ത്തി കടന്നത്. മുംബൈയില്‍ നിന്നുള്ള 38 അംഗ സംഘവും താബ അതിര്‍ത്തിയില്‍ നിന്ന് കെയ്‌റോയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

ഇസ്രയേലില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും സഞ്ചാരികളെയും സുരക്ഷിതരായി മടക്കി കൊണ്ടുവരാനുള്ള നീക്കങ്ങള്‍ ഇന്ത്യ ആരംഭിച്ചു. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടന്ന അവലോകന യോഗത്തിന് ശേഷമാണ് നടപടി. ഇന്ത്യന്‍ വ്യോമസേനാ വിമാനങ്ങള്‍ ഉപയോഗിച്ച് ഇവരുടെ മടങ്ങിവരവ് സാധ്യമാക്കാനാണ് നീക്കം. ഇത് സംബന്ധിച്ച് നിര്‍ണായകമായ ആശയ വിനിമയങ്ങള്‍ ഇന്ന് നടക്കും. 18,000 ത്തോളം ഇന്ത്യക്കാരാണ് ഇസ്രായേലില്‍ ഉള്ളത്.