Technology

പുതിയ സ്വകാര്യതാനയം അംഗീകരിക്കാത്തവരുടെ കോളിങ് സൗകര്യം വാട്‌സ്ആപ്പ് നിര്‍ത്തലാക്കുന്നു

പുതിയ സ്വകാര്യതാനയം അംഗീകരിക്കാത്തവരുടെ ഓഡിയോ വീഡിയോ കോള്‍ സൗകര്യങ്ങള്‍ നിര്‍ത്താന്‍ വാട്‌സ്ആപ്പ് നടപടിയാരംഭിച്ചതായി റിപ്പോര്‍ട്ട്. മെയ് 15നകം പുതിയ സ്വകാര്യതാനയം അംഗീകരിച്ചില്ലെങ്കില്‍ ഫീച്ചറുകള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുമെന്ന് വാട്‌സ്ആപ്പ് നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ ആദ്യഘട്ടമായി കോളിങ് സൗകര്യം നിര്‍ത്തലാക്കാന്‍ നടപടി ആരംഭിച്ചതായാണ് വിവരം. പുതിയ സ്വകാര്യതാനയത്തില്‍ നിന്ന് പിന്‍മാറണമെന്ന് കേന്ദ്രസര്‍ക്കാര്‍ വാട്‌സ്ആപ്പ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. പുതിയ നയം ഐ.ടി നിയമത്തിന് എതിരാണെന്നും പിന്‍മാറിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. പുതിയ നയം പെട്ടന്ന് നടപ്പാക്കില്ലെന്നായിരുന്നു വാട്‌സ്ആപ്പ് മറുപടി നല്‍കിയിരുന്നത്. ഇത് ലംഘിക്കുന്നതാണ് വാട്‌സ്ആപ്പ് അധികൃതരുടെ പുതിയ നീക്കം.

നിലവില്‍ സ്വകാര്യതാനയം അംഗീകരിക്കാത്തവര്‍ വാട്‌സ്ആപ്പ് കോള്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ സ്‌ക്രീനില്‍ ഒരു സന്ദേശം കാണിക്കുന്നുണ്ട്. ‘നിങ്ങളുടെ സംഭാഷണം എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ വഴി വാട്‌സ്ആപ്പ് സംരക്ഷിക്കും. നിങ്ങളുടെ കാളുകളും സന്ദേശങ്ങളും എല്ലാം നിങ്ങള്‍ക്കും നിങ്ങള്‍ തെരഞ്ഞെടുക്കുന്ന ആള്‍ക്കും മാത്രമേ വായിക്കാന്‍ കഴിയുകയുള്ളൂ. വാട്‌സ്ആപ്പിന് പോലും അത് വായിക്കാന്‍ കഴിയില്ല’ എന്നാണ് സന്ദേശത്തില്‍ പറയുന്നത്. കോളിങ് സൗകര്യം നിര്‍ത്തലാക്കുന്നതിന്റെ ആദ്യപടിയായാണ് ഇതെന്നാണ് സാങ്കേതിക വിദഗ്ധര്‍ പറയുന്നത്.