India National

രാജ്യത്ത് ഭീതിയുണര്‍ത്തി യെല്ലോ ഫംഗസ്; ആദ്യമായി കണ്ടെത്തിയത് യുപിയില്‍

കോവിഡിനൊപ്പം ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് വ്യാപനങ്ങളും രൂക്ഷമായി തുടരവെ രാജ്യത്ത് ആദ്യമായി യെല്ലാ ഫംഗസ് ബാധ കണ്ടെത്തി. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലാണ് യെല്ലോ ഫംഗസ് ബാധ. ബ്രിജ്പാല്‍ ഇഎന്‍ടി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന വ്യക്തിക്കാണ് രോഗമെന്ന് ഉത്തര്‍പ്രദേശ് ആരോഗ്യമന്ത്രാലയം അറിയിച്ചു. യെല്ലാ ഫംഗസ് ഉരഗവര്‍ഗങ്ങളിലാണ് സാധാരണയായി കാണപ്പെടുക. ആദ്യമായാണ് യെല്ലോ ഫംഗസ് രാജ്യത്ത് മനുഷ്യരില്‍ കാണുന്നതെന്ന് ഡോക്ടര്‍ ബിപി ത്യാഗി പറഞ്ഞു. എന്‍ഡോസ്‌കോപ്പിയിലൂടെയാണ് അണുബാധ കണ്ടെത്തിയത്. ബ്ലാക്ക്ഫംഗസ്, വൈറ്റ് ഫംഗസ് രോഗങ്ങള്‍ക്ക് നല്‍കുന്ന മരുന്നായ ആംഫോട്ടെറിമിസിന്‍ ഇതിന് ഫലപ്രദമല്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. കടുത്ത ക്ഷീണം, ഭാരം കുറയുക, അമിതമായ വിശപ്പ്‌ എന്നിവയാണ് യെല്ലോ ഫംഗസിന്റെ ചില ലക്ഷണങ്ങള്‍. മുറിവുകളില്‍ നിന്ന് ചലം ഒലിക്കുന്നതാണ് മറ്റൊരു ലക്ഷണം. മുറിവുകള്‍ ഉണങ്ങാതിരിക്കുക, കുഴിഞ്ഞ കണ്ണ്, അവയവങ്ങള്‍ പ്രതികരിക്കാതിരിക്കുക എന്നതും ഈ രോഗത്തിന്‍റെ ലക്ഷണങ്ങളാണ്.