Cricket

അയ്യറിൻ്റെ പരുക്ക് സഞ്ജുവിനെ തുണച്ചേക്കും; ഹൂഡയ്ക്കും സാധ്യത

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ നിന്ന് ശ്രേയാസ് അയ്യർ പുറത്തായെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന നാലാം ടെസ്റ്റ് മത്സരത്തിൻ്റെ മൂന്നാം ദിനം പുറം വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രേയാസ് ആദ്യ ഇന്നിംഗ്സിൽ കളിച്ചില്ല. ഇതേ തുടർന്നാണ് ശ്രേയാസ് ഏകദിന ടീമിൽ നിന്ന് പുറത്തായേക്കുമെന്ന് റിപ്പോർട്ടുകൾ വരുന്നത്. ശ്രേയാസ് പുറത്താവുമെങ്കിൽ പകരമാര് എന്നതാണ് നിലവിൽ സമൂഹമാധ്യമങ്ങളിലെ ചോദ്യം.

സഞ്ജു സാംസൺ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, രജത് പാടിദാർ തുടങ്ങിയവരാണ് ശ്രേയാസിനു പകരം ടീമിലിടം നേടാൻ സാധ്യതയുള്ള താരങ്ങൾ. ഇതിൽ ഏകദിനത്തിലെ ഗംഭീര റെക്കോർഡുകൾ സഞ്ജുവിനു മേൽക്കൈ നൽകുന്നുണ്ട്. ഓസ്ട്രേലിയക്കെതിരായ ടീമിൽ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയത് വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. ആകെ കളിച്ച 11 ഏകദിനങ്ങളിൽ നിന്ന് 66 ശരാശരിയിൽ 330 റൺസ് നേടിയ സഞ്ജുവിന് 104.76 സ്ട്രൈക്ക് റേറ്റും ഉണ്ട്. ദീപക് ഹൂഡയാണ് സഞ്ജുവിൻ്റെ പ്രധാന എതിരാളി. ഹൂഡയ്ക്ക് പന്തെറിയാനാവുമെന്നത് പോസിറ്റീവാണ്. എന്നാൽ, 10 ഏകദിനങ്ങളിൽ 81 സ്ട്രൈക്ക് റേറ്റും 25 ശരാശരിയും 153 റൺസുമുള്ള ഹൂഡ സഞ്ജുവിനോളം നല്ല പ്രകടനങ്ങളല്ല നടത്തിയിട്ടുള്ളത്.

രാഹുൽ ത്രിപാഠി ഏകദിനത്തിൽ കളിച്ചിട്ടില്ല. ടി-20യിലെ മികച്ച റെക്കോർഡ് ആണ് കൈമുതൽ. രജത് പാടിദാറിനെ പരിഗണിക്കുമ്പോൾ ബംഗ്ലാദേശിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ പരമ്പരകളിൽ ടീമിൽ ഉൾപ്പെട്ടിരുന്നെങ്കിലും കളിക്കാൻ അവസരം ലഭിച്ചില്ല. ഇവർ രണ്ട് പേരെ അപേക്ഷിച്ച് ഏകദിനത്തിൽ മുൻ പരിചയമുള്ള ഹൂഡഡയ്ക്കോ സഞ്ജുവിനോ തന്നെയാവും പ്രഥമ പരിഗണന.

ദക്ഷിണാഫ്രിക്കൻ താരങ്ങൾക്ക് ആദ്യ ഐപിഎൽ മത്സരം നഷ്ടമായേക്കുമെന്നാണ് സൂചന. ഈ മാസം 31ന് ഐപിഎൽ ആരംഭിക്കുമെങ്കിലും ഏപ്രിൽ മൂന്നിനേ താരങ്ങൾ ടീമിനൊപ്പം ചേരൂ. മാർച്ച് 31, ഏപ്രിൽ 2 തീയതികളിൽ നെതല്ലൻഡ്സിനെതിരെ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര കളിക്കുന്നുണ്ട്. ഈ പരമ്പര വിജയിച്ചാൽ മാത്രമേ ഇക്കൊല്ലം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് നേരിട്ട് യോഗ്യത ലഭിക്കൂ. അതുകൊണ്ട് തന്നെ എല്ലാ പ്രധാന താരങ്ങളും പരമ്പരയിലുണ്ടാവണമെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് നിലപാടെടുത്തിരിക്കുകയാണ്.