International

കോവിഡിനെതിരായ നിര്‍ണ്ണായക പഠനത്തിലായിരുന്ന ചൈനീസ് ഗവേഷകന്‍ അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു

ലിയുവിന്റെ കാറില്‍ ഹോഗു(46) എന്നയാളെയും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്…

കൊറോണ വൈറസിനെതിരായ നിര്‍ണ്ണായക പഠനത്തിലായിരുന്ന യുവ ചൈനീസ് ഗവേഷകന്‍ അമേരിക്കയില്‍ വെടിയേറ്റു മരിച്ചു. പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാലയിലെ റിസര്‍ച്ച് അസിസ്റ്റന്റ് പ്രൊഫസറായ ബിങ് ലിയു(37)വിനെയാണ് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ലിയുവിന്റെ കാറില്‍ ഹോഗു(46) എന്നയാളെയും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ ബിങ് ലിയുവിനെ വെടിവെച്ച് കൊന്ന ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

തലയിലും കഴുത്തിലും അടക്കം ശരീരത്തില്‍ നിരവധി വെടിയുണ്ടകള്‍ തറച്ച നിലയില്‍ ബിങ് ലിയുവിനെ സ്വ വസതിയിലാണ് കണ്ടെത്തിയത്. കൊറോണ വൈറസിന്റെ കോശഘടനയെക്കുറിച്ചുള്ള നിര്‍ണ്ണായക പഠനത്തിലായിരുന്നു ലിയുവെന്നാണ് പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാല അറിയിച്ചത്. അദ്ദേഹം തുടങ്ങിവെച്ച ഗവേഷണങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്നും സര്‍വകലാശാല പുറത്തിറക്കിയ അനുസ്മരണ കുറിപ്പില്‍ പറയുന്നു.

സംഭവത്തില്‍ ജീവന്‍ നഷ്ടമായ രണ്ട് പേരും അമേരിക്കന്‍ പൗരന്മാരല്ല. അതുകൊണ്ടു തന്നെ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം മേലധികാരികളുടെ വിലയിരുത്തലിന് ശേഷമാകും ഉണ്ടാവുകയെന്നാണ് ലോക്കല്‍ പൊലീസ് അറിയിച്ചിരിക്കുന്നത്.