International

കോവിഡിനെതിരായ വാക്‌സിന്‍ കണ്ടെത്തിയെന്ന് ഇറ്റാലിയന്‍ ഗവേഷണസ്ഥാപനം

അതേസമയം, വാക്‌സിന്‍ കണ്ടെത്തിയെന്ന ഇറ്റാലിയന്‍ കമ്പനിയുടെ അവകാശവാദത്തെ ഭാഗീകമായി മാത്രമേ ഇന്ത്യയിലെ വിദഗ്ധര്‍ അംഗീകരിക്കുന്നുള്ളൂ…

കഴിഞ്ഞ ദിവസമാണ് ഇസ്രയേലില്‍ നിന്നും കോവിഡിനെതിരായ ആന്റിബോഡികള്‍ നിര്‍മ്മിക്കുന്നതില്‍ നിര്‍ണ്ണായക മുന്നേറ്റമുണ്ടായെന്ന അവകാശവാദം വരുന്നത്. ഇപ്പോഴിതാ കോവിഡിനെതിരായ വാക്‌സിന്‍ എലികളില്‍ വിജയിച്ചെന്ന് അറിയിച്ചുകൊണ്ട് ഇറ്റാലിയന്‍ കമ്പനി രംഗത്തെത്തിയിരിക്കുന്നു. മനുഷ്യരിലും ഈ വാക്‌സിന്‍ കോവിഡിനെതിരായ ആന്റിബോഡികള്‍ നിര്‍മ്മിക്കുന്നതില്‍ ഫലപ്രദമായേക്കുമെന്നാണ് ടാകിസ് എന്ന കമ്പനിയുടെ ഗവേഷകരുടെ അവകാശവാദം.

റോമിലെ ആശുപത്രിയില്‍ നടത്തിയ ഗവേഷണത്തിലാണ് എലികളില്‍ വിജയകരമായി കോവിഡ് വാക്‌സിന്‍ പരീക്ഷിച്ചത്. എലികളില്‍ കുത്തിവെച്ച വാക്‌സിന്‍ ആന്റിബോഡികള്‍ ഉത്പാദിപ്പിച്ചു. ഈ ആന്റിബോഡികള്‍ വെച്ച് നടത്തിയ പരീക്ഷണത്തില്‍ കൊറോണ വൈറസിന് മനുഷ്യ കോശങ്ങളെ ആക്രമിക്കാനാവാതെ നിര്‍വീര്യമാവുകയായിരുന്നു.

അഞ്ച് വാക്‌സിനുകളാണ് പരീക്ഷണം നടത്തിയതെന്ന് ടാകിസ് സി.ഇ.ഒ ല്യൂഗി ഔറിസിചിയോ പറഞ്ഞു. ഇതില്‍ നിന്നും മികച്ച ആന്റിബോഡികളെ നിര്‍മ്മിച്ച രണ്ട് വാക്‌സിനുകളാണ് മനുഷ്യരില്‍ പ്രയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് മനുഷ്യരില്‍ പരീക്ഷണം നടത്തി പലഘട്ടങ്ങളിലായി ഫലം വിലയിരുത്തിയതിന് ശേഷം മാത്രമേ വാക്‌സിന്‍ വിജയകരമാണോ എന്ന് അറിയാനാകൂ.

അതേസമയം വാക്‌സിന്‍ കണ്ടെത്തിയെന്ന ഇറ്റാലിയന്‍ കമ്പനിയുടെ അവകാശവാദത്തെ ഭാഗീകമായി മാത്രമേ ഇന്ത്യയിലെ വിദഗ്ധര്‍ അടക്കം അംഗീകരിക്കുന്നുള്ളൂ. ഇറ്റാലിയന്‍ വാക്‌സിന്‍ അതിന്റെ തുടക്കഘട്ടത്തിലാണെന്നും യു.കെയിലും ചൈനയിലും ഇതിനേക്കാള്‍ മുന്നേറിയ വാക്‌സിന്‍ ഗവേഷണങ്ങള്‍ നടക്കുന്നുവെന്നുമാണ് വൈറോളജിസ്റ്റുകള്‍ അറിയിക്കുന്നത്. സുരക്ഷിതമായ വാക്‌സിനിലെത്താന്‍ ഇനിയും നിരവധി കടമ്പകള്‍ ഇറ്റാലിയന്‍ ഗവേഷക സംഘത്തിന് താണ്ടാനുണ്ട്. എലികളില്‍ വിജയിച്ച എല്ലാ വാക്‌സിനുകളും അതേപോലെ മനുഷ്യരില്‍ വിജയിക്കണമെന്നില്ലെന്നും വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്.

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്‍ ഏപ്രില്‍ 23ന് തന്നെ മനുഷ്യരില്‍ ആദ്യഘട്ടപരീക്ഷണം നടത്തിയിരുന്നു. ChAdOx1 nCoV-19 എന്നുപേരിട്ടിരിക്കുന്ന വാക്‌സിനാണ് രണ്ട് വളണ്ടിയര്‍മാരില്‍ പരീക്ഷിച്ചിരിക്കുന്നത്.