India National

”നേരത്തേയും പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു”; പെണ്‍കുട്ടിയുടെ മരണമൊഴി പുറത്ത്

രണ്ടുപേരാണ് തന്നെ പീഡിപ്പിച്ചതെന്നും അമ്മയെ കണ്ടതോടെ ഇവരുടെ കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടുവെന്നും പെണ്‍കുട്ടിയുടെ അവസാന വീഡിയോയില്‍ പറയുന്നു

ഹാഥ്റസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മരണമൊഴിയുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ‘നേരത്തെയും തന്നെ പീഡിപ്പിക്കാന്‍ ശ്രമം നടന്നു, അന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു. രണ്ട് പേരാണ് പീഡിപ്പിച്ചത്, അമ്മയെ കണ്ടതോടെ കൂടെയുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു. സെപ്തംബര്‍ 22ന് പുറത്ത് വന്ന പെണ്‍ക്കുട്ടിയുടെ വീഡിയോയില്‍ പീഡനം നടന്നതായി പറഞ്ഞിട്ടും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു.

കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. പെണ്‍ക്കുട്ടിയുടേതെന്ന് പറയുന്ന ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്ന് എ.ഡി.ജി പ്രശാന്ത് കുമാർ പറഞ്ഞു. ബലാത്സംഗം നടന്നിട്ടില്ല എന്ന് അറിയിച്ചത് ഫൊറന്‍സിക് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണെന്നും എ.ഡി.ജി.പി പറഞ്ഞു. അതേസമയം ഹഥ്‍റാസില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച യു.പി പൊലീസ് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍ക്കുട്ടിയുടെ വീട് വളഞ്ഞിരിക്കുകയാണ്.

ബന്ധുക്കളെ പോലും കടത്തിവിടുന്നില്ല. ഇതിനിടെയാണ് ഫോണുകളെല്ലാം പൊലീസ് വാങ്ങിവെച്ചെന്നും വീട്ടിലെ ഒരംഗത്തെ മർദ്ദിച്ചെന്നും അറിയിച്ച് പെണ്‍കുട്ടിയുടെ ബന്ധുവായ 15 വയസുകാരന്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. സംസാരിക്കുന്നതിനിടെ പൊലീസ് എത്തി മാസ്ക് വലിച്ചൂരിയതോടെ ബന്ധുവായ കുട്ടി ഓടിരക്ഷപ്പെട്ടു. ഹഥ്‍റാസ് സംഭവത്തില്‍ സ്വമേധയാ കേസ് എടുത്ത അലഹബാദ് ഹൈക്കോടതി 12ന് മുമ്പായി മറുപടി നൽകാനാനശ്യപ്പെട്ട് സംസ്ഥാന സർക്കാര്‍, അഡീഷണൽ ചീഫ് സെക്രെട്ടറി, ഡി.ജി.പി, ജില്ല മജിസ്ട്രേറ്റ് എന്നിവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.