India

കടുവ ഭീതി ഒഴിയാതെ കുറുക്കൻമൂല; തെരച്ചിൽ വ്യാപിപ്പിച്ച് വനം വകുപ്പ്

വയനാട് കുറുക്കൻമൂലയിൽ ഇറങ്ങിയ കടുവയെ പിടികൂടാനായി വനം വകുപ്പിന്റെ തെരച്ചിൽ തുടരുന്നു. കഴിഞ്ഞ 20 ദിവസമായി കടുവ ഭീതിയിലാണ് ഈ മേഖല. 30 പേരടങ്ങുന്ന ആറ് സംഘങ്ങളായാണ് തെരച്ചിൽ. വനത്തിൽ നിന്ന് ആറ് കിലോമീറ്റർ അകലെ പയ്യമ്പള്ളി പുതിയിടത്താണ് കടുവയെ ഇന്നലെ കണ്ടത്. കടുവയുടെ സി സി ടി വി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അതേസമയം കടുവയെ പിടികൂടാനാകാത്തതിൽ പ്രദേശവാസികൾ പ്രതിഷേധത്തിലാണ്.

പയ്യമ്പള്ളി, കൊയ്‍ലേരി മേഖലകളിൽ കടുവയുണ്ടാകാമെന്നാണ് സംശയം. ഈ പ്രദേശങ്ങളിൽ വനപാലക സംഘവും പൊലീസും ക്യാമ്പ് ചെയ്യുന്നുണ്ട്. കുറുക്കന്‍മൂലയിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളും കൂടുകളും മാറ്റി സ്ഥാപിക്കാനുള്ള നടപടികളും ഇന്നുണ്ടാകും. മാനന്തവാടി നഗരസഭയിലെ 8 വാർഡുകളിൽ നിരോധനാജ്ഞ തുടരുകയാണ്.

കഴിഞ്ഞ ദിവസം പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. തെരച്ചില്‍ ഫലപ്രദമല്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. കയ്യാങ്കളിക്കിടെ വനം ഉദ്യോഗസ്ഥന്‍ അരയില്‍ നിന്നും കത്തി പുറത്തെടുക്കാന്‍ ശ്രമിച്ചതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കടുവയെ കണ്ട പയ്യമ്പള്ളി പുതിയിടത്ത് തിരച്ചിൽ കാര്യക്ഷമമല്ലെന്ന് ആരോപിച്ചായിരുന്നു നാട്ടുകാർ സംഘടിച്ചെത്തിയത്.