Kerala

കെ-റെയില്‍ പദ്ധതി അതിവേഗം പ്രാവര്‍ത്തികമാക്കണം എന്നത് പൊതുവികാരം: മുഖ്യമന്ത്രി

കെ-റെയില്‍ പദ്ധതി അതിവേഗം പ്രാവര്‍ത്തികമാക്കുകയെന്നത് പൊതുവികാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗതാഗതവികസനം നാടിന് ആവശ്യമില്ലെന്ന ന്യായമാണ് നിരത്തുന്നത്. പരിസ്ഥിതി മാനദണ്ഡങ്ങള്‍ പാലിച്ച് വിഭവങ്ങള്‍ കണ്ടെത്തും. റെയില്‍വേയും സര്‍ക്കാരും ചേര്‍ന്നുള്ള സംയുക്ത പദ്ധതിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിയന്തര പ്രമേയം ചര്‍ച്ചകള്‍ക്ക് സ്പീക്കര്‍ തള്ളി. അടിയന്തര പ്രമേയം തള്ളിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി.

അടിയന്തര പ്രമേയത്തിന് അനുമതി നല്‍കുമ്പോള്‍ ഇത്രയും പ്രയോജനമുണ്ടാകുമെന്ന കരുതിയില്ല. പ്രമേയ അവതാരകന്‍ മുതല്‍ പ്രതിപക്ഷ നേതാവ് വരെയുള്ളവരെ തുറന്ന കാട്ടപ്പെടാന്‍ ചര്‍ച്ച ഗുണം ചെയ്തു. ഏതെല്ലാം തരത്തില്‍ ഒരു പദ്ധതിയെ ഇല്ലാതാക്കണം എന്നുള്ള മാനസികാവസ്ഥ പ്രവര്‍ത്തിച്ചുവെന്നാണ് സംസാരങ്ങള്‍ വ്യക്തമായിട്ടുള്ളത്. പദ്ധതിയെ കുറിച്ച് സമൂഹത്തില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന ഒരു കാര്യവും പറയാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല. ആശയ ദാരിദ്രമാണ് പ്രതിപക്ഷത്തിനെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഇതുമായി ബന്ധപ്പെട്ട് സമൂഹത്തിന് വേണ്ടാത്തവരെ വിളിച്ച് ചര്‍ച്ച ചെയ്തുവെന്ന വികാരം പ്രതിപക്ഷം പ്രകടിപ്പിച്ചു. ആദ്യമായല്ല ഇങ്ങനെയൊരു യോഗം. ഇത് കെ-റെയിലിന് വേണ്ടി മാത്രമല്ല. അതൊരു സംവാദന രീതിയാണ്. അതിനകത്ത് സമൂഹത്തിന്റെ പലതട്ടിലുള്ള ആളുകളും ഉണ്ടാകും. സമൂഹത്തിന്റെ ഉന്നതില്‍ ഒരു കാരണവശാലും ഒഴിവാക്കാന്‍ കഴിയാത്ത ആളുകളെ ആണ് അത്തരത്തില്‍ വിളിച്ചു ചേര്‍ത്തത്. 2016ലെ തെരഞ്ഞെടുപ്പിന് മുന്‍പ് എല്‍ഡിഎഫിന്റെ പ്രകടന പത്രിക തയാറാക്കുന്നതിന് മുന്‍പ് ഭാവി കേരളം എങ്ങനെ രൂപപ്പെടുത്തണമെന്നത് സംബന്ധിച്ച് യോഗം വിളിച്ചിട്ടുണ്ട്. 2021ലെ തെരഞ്ഞെടുപ്പിന്റെ കാലത്തും പ്രകടനപത്രിക തയാറാക്കുന്നതിന് മുന്‍പും യോഗം നടന്നു. ഇതെല്ലാം ഒരു സംവേദനത്തിന്റെ രീതിയാണ്. ഈ പദ്ധതിയില്‍ ഒരു ആശങ്കിയുമില്ലെന്നും മാത്രമല്ല, പദ്ധതി എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന വികാരമാണ് സര്‍ക്കാരിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏത് കാലം തൊട്ടാണ് പ്രതിപക്ഷത്തിന് ഈ പദ്ധതിയോട് വിയോജിപ്പുണ്ടായത്. പദ്ധതി കേരളം മുഴുവന്‍ അംഗീകരിച്ചു കഴിഞ്ഞിരിക്കുകയാണ്. വിവിധ കൂട്ടര് ഇതുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിലുണ്ട്. എവിടെയും പൊലീസിന്റെ ഭാഗത്തു നിന്നും ഏതൊരു അതിക്രമവും ഉണ്ടായില്ല. ഒരുപാട് സ്ഥലത്ത് നാശനഷ്ടങ്ങള്‍ വരുത്തിയതിന് പുറമെ കാസര്‍ഗോഡ് സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി മടങ്ങിയ തഹസില്‍ദാരെ ആക്രമിക്കുന്ന നിലവരെയുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നുമുതലാണ് കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ഇത്തരത്തില്‍ പരിധാപകരമായത്. 2010-11ല്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരം വിട്ടൊഴിയുമ്പോള്‍ സംസ്ഥാനത്തിന്റെ തനത് നികുതി വരുമാന വളര്‍ച്ച 23 ശതമാനമായിരുന്നു. ഇതിന്റെ ഗുണഫലം പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാരിന് ലഭിച്ചു. എന്നാല്‍ രണ്ടു വര്‍ഷം പിന്നിട്ടപ്പോള്‍ തനതു നികുതി വരുമാനം 10 ശതമാനമായി കൂപ്പുകുത്തി. യുഡിഎഫ് അധികാരം വിട്ടൊഴിയുമ്പോള്‍ 10 ശതമാനമായിരുന്നു തനതു നികുതി വരുമാന വളര്‍ച്ച. ഒട്ടേറെ പ്രതിസന്ധികള്‍ ഉണ്ടായിട്ടും ശരാശരി 10 ശതമാനം വളര്‍ച്ച നിലനിര്‍ത്താന്‍ ഈ സര്‍ക്കാരിനായി. കിട്ടുന്ന റവന്യുവരുമാനത്തിന്റെ ഒരു ശതമാനം പശ്ചാത്തല സൗകര്യ വികസനത്തിനായി മാറ്റിവെക്കുമെന്ന തീരുമാനം എടുത്തത് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ്. അതിന്റെ ഗുണഫലം കേരളത്തിലുട നീളം കാണാനുണ്ട്. എല്ലാവര്‍ക്കും അറിയാം ഇത്രയും വലിയൊരു പദ്ധതിയ്ക്ക് തുക കണ്ടെത്താന്‍ റവന്യുവരുമാനത്തിലൂടെ കഴിയില്ല എന്ന്. അതുകൊണ്ട് തന്നെ ഇത്തരത്തിലൊരു വലിയ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ വായിപയെടുക്കുകയെന്നത് സ്വാഭാവികമാണ്. അതില്‍ അസ്വാഭാവികതയൊന്നുമില്ല.
ഇത് സംസ്ഥാന സര്‍ക്കാരിന്റെ നേരിട്ടുള്ള കടമെടുപ്പമല്ല, സ്‌പെഷ്യല്‍ പെര്‍പ്പസ് വെഹിക്കിള്‍ വഴിയാണ് കെടമെടുക്കുന്നത്. ഇതിനുള്ള ഗ്യാരണ്ടിയാണ് സര്‍ക്കാര്‍ നല്‍കുക. ഇത് ഏതെങ്കിലുമൊരു വര്‍ഷത്തെ കടമെടുപ്പുമല്ല. ഇതിന്റെ തിരിച്ചടവിന് 40 വര്‍ഷം വരെ സമയം പരിധിയുണ്ട്. വായ്പയുടെ വാര്‍ഷിക പലിശ 1.2% മാത്രമാണ്. ഈ 40 വര്‍ഷത്തിനുള്ള കേരളത്തിന്റെ സമ്പദ്ഘടന വലിയതോതിലാണ് വികസിക്കാന്‍ പോകുന്നത്. ആ വികസനത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടില്ലാതെയാണ് കടമെടുപ്പിനെതിരേ അടിസ്ഥാനരഹിതമായ ആരോപണമുയര്‍ത്തുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.