Kerala

‘പിണറായിക്കുള്ള മറുപടി നാളെ’: ആരോപണങ്ങളില്‍ കെ സുധാകരന്‍

തനിക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആരോപണങ്ങളില്‍ മറുപടി നാളെയെന്ന് കെ.പി..സി.സി പ്രസിഡണ്ട് കെ സുധാകരന്‍. തന്‍റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന്‍ പദ്ധയിട്ടിരുന്നുവെന്നും സുധാകരന്‍റെ വിശ്വസ്ത സുഹൃത്താണ് തന്നോട് ഇത് പറഞ്ഞതെന്നുമാണ് പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. പിണറായി വിജയനെ ചവിട്ടിവീഴ്ത്തി എന്ന കെ. സുധാകരന്‍റെ പരാമർശത്തോടാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. ‘സുധാകരന്‍റെ സുഹൃത്ത് എന്നെ കാണാന്‍ വന്നു. എന്നോട് അദ്ദേഹം പറഞ്ഞു. നിങ്ങള്‍ വളരെ ശ്രദ്ധിക്കണം. സുധാകരനും താനും സുഹൃത്തുക്കള്‍ തന്നെയാണ് പക്ഷെ വലിയ പ്ലാനുമായാണ് അയാള്‍ നടക്കുന്നത്. സുധാകരന്‍ നിങ്ങളുടെ മക്കളെ തട്ടിക്കൊണ്ട് പോകാന്‍ പദ്ധതിയിടുന്നുണ്ട്.’- പിണറായി പറഞ്ഞു.

അങ്ങനെ പല മോഹങ്ങളും സുധാകരന് ഉണ്ടായിട്ടുണ്ട്. തന്നെ ചവിട്ടി വീഴ്ത്തുന്നത് കെ.സുധാകരൻ സ്വപ്നം കണ്ടിട്ടുണ്ടാകും, അങ്ങനെ മോഹിച്ചിട്ടുണ്ടാകാം. എന്നാൽ അത് യഥാർഥത്തിൽ നടന്നിട്ടില്ല എന്നും പിണറായി വിജയൻ പറഞ്ഞു. ബ്രണ്ണൻ കോളജിൽ കെ.എസ്.യുവിന് മൃഗീയ ആധിപത്യം ഉള്ള കാലത്താണ് താൻ അവിടെ ഉണ്ടായിരുന്നത്. ഫ്രാൻസിസ് കത്തികൊണ്ട് നടക്കുന്നവനാണ് എന്ന് അതിൽ പറയുന്നു. ഈ ഫ്രാൻസിസ് എന്നുപറയുന്നയാൾ അവിടെ ഉണ്ടായിരുന്നതേയില്ല. എങ്ങനെയാണ് സുധാകരന് ഇത്രയും പൊങ്ങച്ചം പറയാൻ പറ്റുന്നതെന്നും പിണറായി വിജയൻ ചോദിച്ചു. സുധാകരനെതിരെ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ തന്നെ ഉന്നയിച്ച ആരോപണങ്ങള്‍ നിരവധിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡി.സി.സി പ്രസിഡന്റായിരുന്ന ടി.കെ രാമകൃഷ്ണന്‍ സുധാകരന്റെ യഥാര്‍ത്ഥ സ്വഭാവം കേരളത്തിന് മുന്നില്‍ തുറന്നു പറഞ്ഞതാണെന്ന് പറഞ്ഞ മുഖ്യന്ത്രി രാമകൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങള്‍ എണ്ണിപ്പറഞ്ഞു.