Kerala

നിക്ഷേപിച്ച പണം തിരികെ കിട്ടാത്തതിനാൽ മികച്ച ചികിത്സ ലഭിക്കാതെ വയോധിക മരിച്ചു; കരുവന്നൂർ ബാങ്കിനെതിരെ ഭർത്താവ്

നിക്ഷേപിച്ച പണം തിരികെ കിട്ടാത്തതിനാൽ മികച്ച ചികിത്സ ലഭിക്കാതെ വയോധിക മരിച്ച സംഭവത്തിൽ കരുവന്നൂർ ബാങ്കിനെതിരെ പ്രതിഷേധം. ബാങ്ക് അധികൃതർക്കെതിരെ മരണപ്പെട്ട ഫിലോമിനയുടെ ഭർത്താവ് ദേവസി രംഗത്തെത്തി. നിക്ഷേപത്തുക തിരികെ ലഭിക്കാനായി ബാങ്കിൽ ചെന്നപ്പോൾ ജീവനക്കാർ പെരുമാറിയത് വളരെ മോശമായ രീതിയിലാണെന്ന് ഭർത്താവ് ദേവസി പറഞ്ഞു. ഇത്തരം ജീവനക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണം. ബാങ്കിനു മുന്നിൽ പ്രതിഷേധിച്ചപ്പോൾ രണ്ട് ലക്ഷം രൂപ കൊണ്ടുവന്നു തന്നു . ഈ പണം നേരത്തെ നൽകിയിരുന്നെങ്കിൽ ഫിലോമിനയെ രക്ഷപ്പെടുത്താൻ സാധിച്ചേനെ എന്നും എന്നും ദേവസി പറഞ്ഞു.

കരുവന്നൂർ നിക്ഷേപം മടക്കി നൽകാൻ പ്രത്യേക പാക്കേജ് ഉണ്ടാക്കിയെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. നിക്ഷേപകയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. പാതയോരത്ത് മൃതദേഹം പ്രദർശനം നടത്തിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്നും നിക്ഷേപകർ ആശങ്കപ്പെടരുതെന്ന് മന്ത്രി ആർ ബിന്ദുവും വ്യക്തമാക്കി. നിക്ഷേപകരോട് മോശമായി പെരുമാറുന്ന ബാങ്ക് ജീവനക്കാർക്കെതിരെ നടപടിയുണ്ടാകണമെന്ന് മരിച്ച ഫിലോമിനയുടെ ഭർത്താവ് ദേവസി ആവശ്യപ്പെട്ടു.

കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് സമയബന്ധിതമായി നിക്ഷേപത്തുക കിട്ടാത്തത് മൂലം രോഗിയായ ഫിലോമിന മരിച്ച സംഭവത്തിൽ പ്രതിഷേധമുയർന്നതോടെയാണ് മന്ത്രി വി എൻ വാസന്റെ പ്രതികരണം. കരുവന്നൂർ ബാങ്ക് നിക്ഷേപം മടക്കി നൽകാൻ പ്രത്യേക പാക്കേജിന് രൂപം നൽകി. മൃതദേഹത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന ആരോപണമാണ് മണ്ഡലത്തിലെ എംഎൽഎ കൂടിയായ മന്ത്രി ആർ ബിന്ദു ഉന്നയിച്ചത്. നിക്ഷേപകർ ഭയപ്പെടേണ്ടതില്ല എന്നും അവർ വ്യക്തമാക്കി.