Kerala

വാക്സിൻ യജ്ഞം ഇന്നു മുതല്‍; ലക്ഷ്യം പ്രതിദിനം അഞ്ചു ലക്ഷം പേര്‍ക്ക് വാക്സിനേഷന്‍

സംസ്ഥാനത്ത് വാക്സിൻ യജ്ഞം ഇന്ന് ആരംഭിക്കും. എന്നാൽ ഇന്ന് നൽകാനുള്ള വാക്സിൻ മാത്രമാണ് അവശേഷിക്കുന്നത്. ഇതോടെ പ്രതിദിനം അഞ്ച് ലക്ഷം പേർക്ക് വാക്സിൻ നൽകാനുള്ള തീരുമാനം പ്രതിസന്ധിയിലാകും. ഇന്ന് മുതൽ ഈ മാസം 31 വരെയാണ് വാക്സിൻ യജ്ഞം നടത്താൻ തീരുമാനിച്ചത്. ഇതിലുടെ പ്രതിദിനം അഞ്ച് ലക്ഷം പേർക്ക് കുത്തിവെപ്പെടുക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ രണ്ട് ലക്ഷം പേർക്ക് നൽകാനുള്ള വാക്സിൻ മാത്രമാണുള്ളത്. അതിനാൽ ആദ്യദിവസം തന്നെ വാക്സിൻ യജ്ഞം പ്രതിസന്ധിയിലാണ്. തിരുവനന്തപുരം മേഖലാ സംഭരണ കേന്ദ്രത്തിൽ വാക്സിൻ സ്റ്റോക്കില്ല. ജില്ലയിൽ ചില പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ മാത്രമാണ് സ്റ്റോക്കുള്ളത്. ഇത് പാലിയേറ്റീവ് രോഗികൾക്ക് നൽകാനാണ് തീരുമാനം.

കൊല്ലത്ത് 4500 ഡോസ് മാത്രമാണ് ബാക്കിയുള്ളത്. മലപ്പുറത്ത് 24,000 ഡോസും കോഴിക്കോട് 26,000 ഡോസും വാക്സിനുണ്ട്. മറ്റ് ജില്ലകളിലും ഒരു ദിവസത്തേക്കുള്ളതാണ് അവശേഷിക്കുന്നത്. ഇന്ന് കൂടുതൽ വാക്സിൻ എത്തിയില്ലെങ്കിൽ നാളെ മുതൽ വാക്സിനേഷൻ തന്നെ മുടങ്ങും . ഈ മാസം 15നുള്ളിൽ മുതിർന്ന പൗരന്മാർക്കുള്ള ആദ്യ ഡോസ് പൂർത്തീകരിക്കാനായിരുന്നു തീരുമാനം. അവസാന വര്‍ഷ ഡിഗ്രി, പി.ജി വിദ്യാര്‍ഥികള്‍ക്കും എല്‍.പി, യു.പി സ്കൂള്‍ അധ്യാപകര്‍ക്കും വാക്സിൻ നൽകുന്നതും യജ്ഞത്തിന്‍റെ ഭാഗമാണ്. സംസ്ഥാന സര്‍ക്കാര്‍ 20 ലക്ഷം ഡോസ് വാക്സിൻ വാങ്ങി സ്വകാര്യ ആശുപത്രികള്‍ക്ക് അതേ നിരക്കില്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.