Kerala

സിൽവർ ലൈൻ, പുതിയ വിജ്ഞാപനം ഉടൻ; കെ റെയിൽ

സിൽവർ ലൈൻ സാമൂഹികാഘാത പഠനത്തിൽ പുതിയ വിജ്ഞാപനം ഉടനെന്ന് കെ റെയിൽ. നിലവിലെ പഠനങ്ങൾ ക്രോഡീകരിക്കുന്നുണ്ടെന്ന് ചോദ്യോത്തര പരിപാടിയിൽ വിശദീകരണം നൽകി. പദ്ധതിയുടെ ഡിപിആർ റെയിൽവേയുടെ പരിഗണനയിലെന്ന് കെ റെയിൽ വ്യക്തമാക്കി. റെയിൽവേ പൂർണമായും തൃപ്തരായാൽ മാത്രമേ അനുമതി ലഭിക്കുകയുള്ളു. ഡിപിആറിൽ പറയുന്ന നിരക്കിൽ പദ്ധതി പൂർത്തിയാക്കാനാകില്ല. റെയിൽവേ അനുമതി നൽകുന്നത് അനുസരിച്ച് നിർമ്മാണ പ്രവർത്തിക്ക് തുക കൂടുമെന്ന് കെ റെയിൽ വ്യക്തമാക്കി.

സാമൂഹികയാഘാത പഠനത്തിനായി സർക്കാർ നിശ്ചയിച്ച് നൽകിയ കാലാവധി ഒമ്പത് ജില്ലകളിൽ അവസാനിച്ചു. പഠനം തുടരണോ വേണ്ടയോ എന്നതിൽ സർക്കാർ ഇതുവരെ വിജ്ഞാപനം പുതുക്കിയിറക്കിയിട്ടുമില്ല. വിജ്ഞാപനം പുതുക്കിയിറക്കുമെന്നാണ് കെ റെയിലിന്റെ നിലപാട്. കല്ലിടലിനു പകരം ഉള്ള ജിയോ മാപ്പിങ്ങും എങ്ങുമെത്തിയില്ല.

അതേസമയം സിൽവർ ലൈൻ പദ്ധതിക്ക് അനുമതിയില്ലെന്ന് ആവർത്തിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം ഇന്നലെ രംഗത്തെത്തിയിരുന്നു. സർവേ നടത്താൻ പണം ചിലവാക്കിയാൽ ഉത്തരവാദിത്തം കെ റെയിലിനെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം അറിയിച്ചു. റെയിൽവേ മന്ത്രാലയം അനുമതി നൽകാത്ത പദ്ധതിക്ക് സർവേ നടത്തുന്നത് അപക്വമായ നടപടിയെന്ന് റെയിൽവേ മന്ത്രാലയം വിമർശിച്ചു. റെയിൽവേ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് നിലപാട് അറിയിച്ചത്. കേരള ഹൈക്കോടതിയിൽ കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന് വേണ്ടി സമർപ്പിച്ച മറുപടിയിലാണ് അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ പദ്ധതിക്കെതിരായ കേന്ദ്ര സർക്കാർ നിലപാട് വിശദീകരിച്ചത്.