India Kerala

സംസ്ഥാനത്ത് ഭൂഗര്‍ഭ ജലനിരപ്പ് താഴുന്നു; കുടിവെളളക്ഷാമം രൂക്ഷമാകും

പ്രളയാനന്തരം സംസ്ഥാനത്തെ ഭൂഗര്‍ഭ ജലനിരപ്പ് കുത്തനെ താഴ്ന്നത് ഇത്തവണ കുടിവെളളക്ഷാമത്തിന് ആക്കം കൂട്ടി. വേനല്‍ മഴ കാര്യമായി ലഭിച്ചില്ലെങ്കില്‍ വരള്‍ച്ചയും കുടിവെളളക്ഷാമവും കൂടുതല്‍ രൂക്ഷമാകുമെന്ന ആശങ്കയാണ് ഉയരുന്നത്.

പ്രളയം കാര്യമായി ബാധിച്ച പ്രദേശങ്ങളിലെല്ലാം ജനുവരി അവസാനത്തോട് കൂടി ഭൂഗര്‍ഭജലത്തിന്റെ അളവ് നന്നേ കുറഞ്ഞിരുന്നു. ഈവര്‍ഷം ഇതുവരെ ലഭിക്കേണ്ട മഴയുടെ അളവില്‍ മൂന്നിലൊന്ന് കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രളയബാധിത പ്രദേശങ്ങളില്‍ ചെളിയടിഞ്ഞ് മണ്ണിന് മീതെയുണ്ടായ പാളികള്‍ തുലാവര്‍ഷക്കാലത്ത് മഴവെളളം മണ്ണിലേക്ക് കിനിഞ്ഞിറങ്ങുന്നത് തടയുകയും ഉപരിതലപ്രവാഹം വര്‍ധിപ്പിക്കുകയും ചെയ്തു. ഇത് എല്ലാതരം മണ്ണിനങ്ങളുടെയും ജലാഗിരണശേഷി കുറയാന്‍ കാരണമായി.

പ്രളയത്തിന് ശേഷം സംസ്ഥാനത്ത് കാര്യമായി മഴ പെയ്തിട്ടില്ല. മാര്‍ച്ച് മേയ് കാലയളവില്‍ 400 മില്ലി മീറ്റര്‍ വേനല്‍മഴ ലഭിച്ചാല്‍ മാത്രമാണ് വരള്‍ച്ചക്കും കുടിവെളളക്ഷാമത്തിനും അല്‍പം ആശ്വാസം ഉണ്ടാവുകയുളളൂ. എന്നാല്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം അനുസരിച്ച് സംസ്ഥാനത്ത് ലഭിക്കേണ്ട വേനല്‍ മഴയില്‍ കുറവുണ്ടാകാനാണ് സാധ്യത. പ്രളയാനന്തരം മിക്ക ജില്ലകളിലും വരള്‍ച്ചയും കുടിവെളളക്ഷാമവും കടുക്കുമെന്ന് സംസ്ഥാനത്തെ വരള്‍ച്ചയെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയും കണ്ടെത്തിയിരുന്നു.