Kerala

കാസര്‍കോട്ടെ കോവിഡ് ആശുപത്രിയുടെ നിര്‍മാണം അവസാന ഘട്ടത്തില്‍

450 പേര്‍ക്ക് ക്വാറന്റൈന്‍ സൗകര്യവും 540 ഐസൊലേഷന്‍ കിടക്കകളുമാണ് സജ്ജീകരിക്കുന്നത്.

ടാറ്റ ഗ്രൂപ്പിന്‍റെ സഹകരണത്തോടെ കാസര്‍കോട് സ്ഥാപിക്കുന്ന കോവിഡ് ആശുപത്രിയുടെ നിര്‍മാണം അവസാന ഘട്ടത്തില്‍. അടുത്ത മാസം പകുതിയോടെ നിര്‍മാണം പൂര്‍ത്തിയാവും. കാസര്‍കോട് ഒരുങ്ങുന്നത് പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന സംസ്ഥാനത്തെ ആദ്യ ആശുപത്രിയാണ്.

ടാറ്റാ സ്റ്റീല്‍ പ്ലാന്റുകളില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം കണ്ടെയ്നറുകളിലാണ് യൂണിറ്റുകള്‍ എത്തിച്ചത്. ഇങ്ങനെ എത്തിച്ച 128 യൂണിറ്റുകള്‍ മൂന്ന് ബ്ലോക്കുകളിലായി സ്ഥാപിച്ചു. ഒരു യൂണിറ്റില്‍ 5 കിടക്കകള്‍ വീതം ഒരുക്കാം. എസി ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളുണ്ട് എല്ലാ യൂണിറ്റുകളിലും.

ആശുപത്രിയില്‍ 450 പേര്‍ക്ക് ക്വാറന്റൈന്‍ സൗകര്യവും 540 ഐസൊലേഷന്‍ കിടക്കകളുമാണ് സജ്ജീകരിക്കുന്നത്. കൂടാതെ ലാബ്, ഫാര്‍മസി, എക്സ്റേ മുറി എന്നിവയും ഒരുക്കാനാവും. അടുത്ത മാസത്തോടെ നിര്‍മാണം പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷ. 15 കോടി രൂപയാണ് നിര്‍മാണ ചെലവ്. ടാറ്റയുടെ 20 അംഗ സങ്കേതിക വിദഗ്ധരും 13 എൻജിനീയർമാരും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു.