India Kerala

കേരളത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി പട്ടിക ഇന്ന്; ശ്രീധരന്‍ പിള്ള മത്സരിക്കില്ല

കേരളത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി പട്ടിക ഇന്നുണ്ടായേക്കുമെന്ന് സൂചന. കലഹങ്ങള്‍ക്കും പിടിവലിക്കുമൊടുവില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയ ചര്‍ച്ച കഴി‍ഞ്ഞ ദിവസം പൂര്‍ത്തീകരിച്ചിരുന്നു. പത്തനം തിട്ടയില്‍ കെ.സുരേന്ദ്രന്‍ സ്ഥാനാര്‍‌ഥിയാകും. ശ്രീധരന്‍ പിള്ള മത്സര രംഗത്തുണ്ടായേക്കില്ല. കേരളം അടക്കം ആദ്യ മൂന്ന് ഘട്ടങ്ങളില്‍ ജനവിധി തേടുന്ന സംസ്ഥാനങ്ങളിലെ പട്ടിക ഒന്നിച്ച് പുറത്തിറക്കാനാണ് ബി.ജെപി ശ്രമം.

ഇന്ന് ഹോളി ആയതിനാല്‍ ബി.ജെ.പി ദേശീയ ആസ്ഥാനത്ത് പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷാ അടക്കമുള്ളവരുടെ സാനിധ്യമുണ്ടാകില്ല. അതിനാല്‍ ഇന്ന് പട്ടിക പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് സൂചനയില്ല. പത്തനം തിട്ടയുടെ കാര്യത്തിലെ തര്‍ക്കം അടക്കമുള്ളവ പരിഗണിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അന്തിമ തീരുമാനം കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അമിത്ഷാക്ക് വിടുകയും ചെയ്തിരുന്നു. ശബരിമല സ്ഥിതി ചെയ്യന്ന പത്തനം തിട്ടക്കായുള്ള പിടിവലിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ച പല തവണയാണ് കുഴിഞ്ഞ് മറിഞ്ഞത്. ഒടുവില്‍ ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനൊപ്പം കേന്ദ്ര നേതൃത്വം നില്‍ക്കുകയായിരുന്നു.

ആദ്യഘട്ട ചര്‍ച്ചയില്‍‌ മേല്‍‌ക്കൈ നേടിയ സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള മത്സരരംഗത്ത് നിന്ന് പിന്മാറിയേക്കും. പിളളയോട് പ്രചാരണ ചുമതല ഏറ്റടുക്കാന്‍ നിര്‍ദ്ദേശിച്ചതായാണ് വിവരം. ആര്‍.എസ്.എസ് നിലപാടാണ് സുരേന്ദ്രനെ തുണച്ചത്. എറണാകുളത്ത് അല്‍ഫോണ്‍സ് കണ്ണന്താനം, ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രന്‍, ചാലക്കുടി എ.എന്‍ രാധാകൃഷ്ണന്‍,വടകര വി.കെ സജീവന്‍ എന്നിങ്ങനെയാണ് ബി.ജെ.പി ഒടുവില്‍ ധാരണയാക്കിയ പട്ടിക. തൃശൂര്‍. മാവേലിക്കര, ആലത്തൂര്‍,ഇടുക്കി, വയനാട് എന്നീ മണ്ഡലങ്ങളില്‍‌ ബി.ഡി.ജെ.എസ് മത്സരിക്കും.