Gulf

ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ പാടം ദുബായില്‍ വരുന്നു; ലക്ഷ്യമിടുന്നത് 1800 മെഗാവാട്ട് വൈദ്യുതി ഉത്പാദനം

ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ പാടം ദുബായില്‍ ഒരുങ്ങുന്നു. ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയാണ് സൂര്യ പ്രകാശത്തില്‍ നിന്ന് 1800 മെഗാവാട്ട് വൈദ്യുതി ഉദ്പാദിപ്പിക്കുന്ന പദ്ധതി തയ്യാറാക്കുന്നത്. അബുദാബി ഫ്യൂച്ചര്‍ എനര്‍ജി കമ്പനിയുമായി ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി കരാര്‍ ഒപ്പിട്ടു.

ദുബായ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സോളാര്‍ പാര്‍ക്കിലാണ് പദ്ധതി നടപ്പാക്കുക. ഇതിനായി പാര്‍ക്കില്‍ പ്രത്യേക സ്ഥലത്ത് സോളാര്‍പാലുകള്‍ ഘടിപ്പിക്കും. 1800 മെഗാവാട്ട് വൈദ്യുതി ഇവിടെ നിന്ന് ഉല്‍പാദിപ്പാക്കാനാണ് തീരുമാനം. ഊര്‍ജ്ജ ഉല്‍പ്പാദന രംഗത്ത് പെട്രോളിയം സ്രോതസ്സില്‍നിന്ന് ഹരിത സ്രോതസ്സുകളെ ആശ്രയിക്കുകയെന്ന ദുബായുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

അടുത്തവര്‍ഷം അവസാനത്തോടുകൂടി പദ്ധതി പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദീവ എംഡി മുഹമ്മദ് അല്‍ തായര്‍ അറിയിച്ചു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ സൗരോര്‍ജ വൈദ്യുത ഉല്‍പാദനം 4660 മെഗാവാട്ട് ആകും. നിലവില്‍ ദുബായില്‍ മൊത്തം വൈദ്യുതിയില്‍ 16 ശതമാനം സൗരോര്‍ജത്തില്‍നിന്നാണ് ഉല്‍പ്പാദിപ്പിക്കുന്നത്. 2026 ആകുമ്പോഴേക്കും ആകെ വൈദ്യുതിയില്‍ 24 ശതമാനവും സൗരോര്‍ജത്തില്‍നിന്ന് ഉത്പാദിപ്പിക്കാനാവുമെന്നാണ് ലക്ഷ്യമിടുന്നതെന്നും 2050 ആകുമ്പോഴേക്കും കാര്‍ബണ്‍ പുറന്തള്ളല്‍ പൂജ്യത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്നും അധികൃതര്‍ അറിയിച്ചു.