Gulf

സൗദി പൊതുവിപണി സജീവമായി തുടങ്ങി; വ്യാപാരികള്‍ പ്രതീക്ഷയില്‍

കോവിഡ് ജാഗ്രതയുടെ ഭാഗമായി മാസങ്ങളായി അടഞ്ഞ് കിടന്നിരുന്ന മിക്ക സ്ഥാപനങ്ങളും പ്രവർത്തനം പുനരാരംഭിച്ചു.

വിപണി തുറന്ന് തുടങ്ങിയതോടെ പ്രതീക്ഷയിലാണ് സൌദിയിലെ വ്യാപാരികൾ. കോവിഡ് ജാഗ്രതയുടെ ഭാഗമായി മാസങ്ങളായി അടഞ്ഞ് കിടന്നിരുന്ന മിക്ക സ്ഥാപനങ്ങളും പ്രവർത്തനം പുനരാരംഭിച്ചു.

വീട്ടിൽ നിന്നുള്ള ജോലി അവസാനിപ്പിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാർ ഓഫീസുകളിലെത്തി. ബാർബർ ഷോപ്പുകളുൾപ്പെടെ ഏതാനും മേഖലകൾക്ക് മാത്രമാണ് നിലവിൽ പ്രവർത്തന അനുമതി ഇല്ലാത്തത്.

ഒരിടവേളക്ക് ശേഷം വീണ്ടും പഴയകാല പ്രതാപത്തിലേക്ക് തിരിച്ച് നടക്കുകയാണ് സൗദി. കർഫ്യൂവിൽ കൂടുതൽ മേഖലകളിൽ ഇളവുകൾ അനുവദിച്ചതോടെ, മാസങ്ങളായി ജോലിയില്ലാതെ പ്രതിസന്ധിയിലായിരുന്ന പല പ്രവാസികളും ജോലിക്കെത്തി തുടങ്ങി.

മാസ്‌കുകൾക്കാണ് വിപണിയിൽ ആവശ്യക്കാർ ഏറെയും. വിവിധ വർണ്ണങ്ങളിലും രൂപത്തിലുമുള്ള മാസ്‌കുകളുടെ വിപണി ഫാർമസികളിൽ നിന്നും തെരുവ് കച്ചവടക്കാരിലേക്ക് എത്തിയിരിക്കുന്നു. നഗരങ്ങളിൽ ജനതിരക്ക് വർധിച്ച് തുടങ്ങിയെങ്കിലും വിപണിയിൽ കാര്യമായ ഉണർവ് ഉണ്ടാക്കിയിട്ടില്ലെന്നാണ് പൊതുവെ വ്യാപാരികളുടെ അഭിപ്രായം. നിത്യോപയോഗ സാധനങ്ങൾക്കും ആശുപത്രി സേവനങ്ങൾക്കുമായി പുറത്തിറങ്ങുന്നവരാണ് ഏറെയും.

അന്തർദേശീയ വിമാന സർവ്വീസുകൾ പുനരാരംഭിക്കുന്നതോടെ ഇതര മേഖലകളിൽ കൂടി ഉണർവ്വ് പ്രകടമായേക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഞായറാഴ്ച മുതൽ പൊതുഗതാഗത സംവിധാനങ്ങളുൾപ്പെടെ കൂടുതൽ മേഖലകളിൽ ഇളവ് ലഭിക്കുന്നതോടെ പൊതുരംഗം കൂടുതൽ സജീവമാകും.