Gulf

‘1000 വർഷത്തെ ഉറപ്പ് , 700 കോടി ചിലവ്’:അബുദാബി ഹിന്ദു ക്ഷേത്രം നാളെ വിശ്വാസികൾക്കായി സമർപ്പിക്കും

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎഇയിൽ എത്തും. അബുദാബി ഹിന്ദു ക്ഷേത്രം നാളെ വിശ്വാസികൾക്കായി സമർപ്പിക്കും. 2015 ഓഗസ്റ്റിലാണ് ദുബായ്-അബുദാബി ഹൈവേയിൽ അബു മുറൈഖയിൽ 27 ഏക്കർ സ്ഥലം ക്ഷേത്രം പണിയാൻ യുഎഇ സർക്കാർ അനുവദിച്ചത്.

പ്രധാനമന്ത്രിയായ ശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ യുഎഇ സന്ദർശന വേളയിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണ് പ്രഖ്യാപനം നടത്തിയത്.

പശ്ചിമേഷ്യയിലെ തന്നെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രമാണിത്. BAPS ഹിന്ദു ക്ഷേത്രം എന്നാണ് ഇത് അറിയപ്പെടുന്നത്. 700 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ ക്ഷേത്രത്തിന് 1000 വർഷത്തെ ഉറപ്പുണ്ട് .

പിങ്ക് മണൽക്കല്ലിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. അബുദാബി സായിദ് സ്പോർട്‌സ് സിറ്റി സ്റ്റേഡിയത്തിലാണ് ‘അഹ്‌ലാൻ മോദി’ സമ്മേളനം നടക്കുന്നത്.

സമ്മേളനത്തിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ 65,000 പിന്നിട്ടതോടെ ഫെബ്രുവരി 2ന് സംഘാടകർ ബുക്കിംഗ് അവസാനിപ്പിച്ചിരുന്നു.150-ലേറെ പ്രവാസി സംഘടനകളുടെ നേതൃത്വത്തിലാണ് അഹ് ലാൻ മോദി സമ്മേളനം നടക്കുക. 700-ലധികം കലാകാരന്മാർ അണിനിരക്കുന്ന കലാ-സാംസ്‌കാരിക പരിപാടി സമ്മേളനത്തിൽ അരങ്ങേറും