Entertainment

ഷെയ്ന്‍ നിഗം വിഷയത്തില്‍ സമവായ ചര്‍ച്ചകള്‍ ഇന്നും തുടരും

നടന്‍ ഷെയ്ന്‍ നിഗത്തിനെതിരായ വിലക്കില്‍ സമവായ ചർച്ചകൾക്കുള്ള ശ്രമം ഇന്നും തുടരും. അമ്മ ഭാരവാഹികളും നിർമാതാക്കളുടെ സംഘടന പ്രതിനിധികളും തമ്മിലുള്ള അനൗദ്യഗിക ചർച്ചകൾ പുരോഗമിക്കുകയാണ്. അതിനിടെ ഷൈനിനെതിരെ വാർത്ത കൊടുക്കാൻ ചിലർ പണം വാഗ്ദാനം ചെയ്തെന്ന ആരോപണവുമായി സംവിധായകൻ സാജിദ് യഹിയ രംഗത്തുവന്നു. ഷൈനുമായി ചർച്ച നടത്തി സമവായ ചർച്ചകൾ ആരംഭിക്കാനാണ് അമ്മ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.

ഇതിന്‍റെ ഭാഗമായി ഷൈൻ നിഗവുമായി കൂടിക്കാഴ്ച നടത്തണം എന്ന ആവശ്യം ഷൈനിന്‍റെ മാതാവിനെ അമ്മ നേതൃത്വം അറിയിച്ചു. നിർമാതാക്കളുമായുള്ള ചർച്ചകൾക്ക് മുന്നോടിയായി ഷൈനിനോട് കൊച്ചിയിൽ എത്താനാണ് അവശ്യപെട്ടിരിക്കുന്നത്. ബുധനാഴ്ചയോ വ്യാഴാഴ്ചയോ ഷൈനുമായി അമ്മ ഭാരവാഹികൾ കൂടിക്കാഴ്ച്ച നടത്തും. അതിനിടെ ഷെയിന്‍ നിഗത്തെ ഒതുക്കാന്‍ ശ്രമം നടക്കുന്നതായ വെളിപ്പെടുത്തലുമായി സംവിധായകനും സിനിമാ പ്രാന്തന്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിന്‍റെ ഉടമയുമായ സാജിദ് യഹിയ രംഗത്തുവന്നു.

മലയാളത്തിലെ പ്രധാന ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍, യൂട്യൂബ് ചാനലുകള്‍ എന്നിവയെ വിലക്കെടുത്തുള്ള പ്രചരണമാണ് ഷെയിന് നേരെ നടക്കാന്‍ പോവുന്നതെന്ന് സാജിദ് യഹിയ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത കുറിപ്പില്‍ വെളിപ്പെടുത്തുന്നു. ഇത് തെളിയിക്കുന്ന വാട്സ്ആപ്പ് ചാറ്റിന്‍റെ സ്ക്രീൻ ഷോട്ടും സാജിദ് പുറത്തുവിട്ടു. ഷൈനിനു എതിരെ വാർത്ത കൊടുത്താൽ പണം നൽകാമെന്ന വാഗ്ദാനം ആണ് ചാറ്റിൽ ഉള്ളത്.