World

കുര്‍ദുകള്‍ക്കെതിരെ സംയുക്തമായി നീങ്ങാന്‍ ഇറാന്‍-തുര്‍ക്കി ധാരണ

കുര്‍ദുകള്‍ക്കെതിരെ സംയുക്തമായി നീങ്ങാന്‍ ഇറാന്‍-തുര്‍ക്കി ധാരണ. കുര്‍ദിഷ് സേനയെ തകര്‍ക്കാനുള്ള നടപടിയിലേക്ക് ഇരു രാജ്യങ്ങളും കടക്കുകയാണെന്ന് തുര്‍ക്കി വ്യക്തമാക്കി. എന്നാല്‍ എപ്പോള്‍ ഇതുണ്ടാകുമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.

കുര്‍ദിഷ് വര്‍ക്കേഴ്സ് പാര്‍ട്ടിക്കെതിരെ(പി.കെ.കെ) തുര്‍ക്കി ശക്തമായ നിലപാടാണ് സ്വീകരിച്ചുവരുന്നത്. ഇറാനാകട്ടെ പി.കെ.കെയുടെ അനുബന്ധ പാര്‍ട്ടിയായ പി.ജെ.എ.കെ ക്കെതിരെയും(ഫ്രീ ലൈഫ് ഓഫ് കുര്‍ദിസ്താന്‍) പോരാടുന്നുണ്ട്. രണ്ട് സംഘടനകളും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നാണ് തുര്‍ക്കിയും ഇറാനും പറയുന്നത്. പി.കെ.കെ.യെ തുര്‍ക്കിയും അവരുടെ പടിഞ്ഞാറന്‍ സഖ്യകക്ഷികളും തീവ്രവാദ സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. ഇരുസംഘടനകള്‍ക്കെതിരെയും പോരാടുക എന്നത് തങ്ങളുടെ മുഖ്യ അജണ്ടയാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വ്യക്തമാക്കിയിരുന്നു.

രണ്ട് രാജ്യങ്ങളുടെയും സൈനിക തലവന്മാര്‍ ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നുവെന്ന് 2017ല്‍ ഉര്‍ദുഗാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇറാന്‍ അക്കാര്യം നിഷേധിച്ചിരുന്നു. മൂന്നര പതിറ്റാണ്ടായി തുര്‍ക്കിയില്‍ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് കുര്‍ദിഷ് വര്‍ക്കേഴ്സ് പാര്‍ട്ടി കലാപം നടത്തുന്നു. ഇതിന്റെ ഭാഗമായി പതിനായിരക്കണക്കിന് പേര്‍ക്ക് ഇതിനോടകം ജീവന്‍ നഷ്ടമായിട്ടുണ്ട്.