World

ബ്യൂട്ടി പാർലറുകൾ പൂട്ടിയത് വരൻ്റെ കുടുംബത്തിനുള്ള സാമ്പത്തിക ബാധ്യത കുറയ്ക്കാനെന്ന് താലിബാൻ


രാജ്യത്തെ ബ്യൂട്ടി പാർലറുകൾ പൂട്ടിയതിൽ വിചിത്ര ന്യായീകരണവുമായി താലിബാൻ. ഇസ്ലാമിക വിശ്വാസത്തിന് എതിരായതിനാലും വിവാഹസമയത്ത് വരൻ്റെ കുടുംബത്തിനുണ്ടാവുന്ന ഭീമമായ സാമ്പത്തിക ബാധ്യത കുറയ്ക്കാനുമാണ് ബ്യൂട്ടി പാർലറുകൾ പൂട്ടിയതെന്ന് താലിബാൻ അറിയിച്ചു. ബ്യൂട്ടി പാർലറുകൾ ഒരു മാസത്തിനുള്ളിൽ പൂട്ടണമെന്നായിരുന്നു താലിബാൻ്റെ നിർദ്ദേശം.

താലിബാൻ വക്താവ് സാദിഖ് ആകിഫ് മഹ്ജെർ ഒരു വിഡിയോയിലൂടെയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. പുരികം മോടി വരുത്തൽ, സ്വാഭാവിക മുടിയ്ക്ക് നീളം കൂട്ടാനുള്ള വെപ്പുമുടി, മേക്കപ്പ് എന്നിവയൊക്കെ ഇസ്ലാമിൽ നിഷിദ്ധമാണെന്ന് വിഡിയോയിൽ പറയുന്നു. ഇതൊന്നും അണിഞ്ഞ് നിസ്കരിക്കാനാവില്ല. വിവാഹത്തിനു മുൻപ് വധുവിനും ബന്ധുക്കൾക്കും ബ്യൂട്ടി പാർലറിലെ സേവനങ്ങൾക്കുള്ള പണം നൽകേണ്ടത് വരൻ്റെ കുടുംബമാണ്. ഇത് അവർക്ക് കനത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു.

അഫ്ഗാനിൽ സ്ത്രീകളുടെ അവകാശങ്ങൾ ഓരോന്നായി ഹനിക്കപ്പെടുകയാണ്. പഠനം, ജോലി, പൊതു ഇടങ്ങൾ തുടങ്ങി പലയിടങ്ങളിലും സ്ത്രീകൾക്ക് വിലക്കാണ്.