World

ഫ്രഞ്ച് ചലച്ചിത്ര സംവിധായകൻ ഴാങ് ലൂക് ഗൊദാർദ് അന്തരിച്ചു

ഫ്രഞ്ച് ചലച്ചിത്ര സംവിധായകൻ ഴാങ് ലൂക് ഗൊദാർദ് (91) ചൊവ്വാഴ്ച പുലർച്ചെ അന്തരിച്ചു. ചലച്ചിത്ര നിരൂപകൻ, നടൻ, തിരക്കഥാകൃത്ത്, ഛായാഗ്രാഹകൻ, നിർമാതാവ്, സംവിധായകൻ തുടങ്ങി സിനിമയുടെ എല്ലാ മേഖലകളിലും ശ്രദ്ധേയ സാന്നിധ്യമറിയിച്ച വ്യക്തിയായിരുന്നു അദ്ദേഹം. രണ്ടാം ലോകമഹായുദ്ധശേഷമുള്ള ചലച്ചിത്രസൈദ്ധാന്തികരിൽ പ്രമുഖനായ ഗൊദാർദിന് സമഗ്രസംഭാവനയ്‌ക്കുള്ള ഓസ്‌കാർ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 

1950-ൽ പാരീസിലെ സോർബൺ യുണിവേഴ്‌സിറ്റിയിൽനിന്ന് നരവംശശാസ്‌ത്രത്തിൽ ഉന്നതബിരുദം നേടിയ അദ്ദേഹം തിരക്കഥാ രചനയിലൂടെയാണ് ചലച്ചിത്ര രംഗത്തേക്കു കടന്നുവന്നത്. ആദ്യകാല ചിത്രങ്ങൾ മിക്കവയും കുറ്റകൃത്യങ്ങളും സ്‌ത്രീലൈംഗികതയും അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ബ്രെത്ത്‌ലെസ് ആദ്യ ചിത്രവും എ വുമൺ ഈസ് എ വുമൺ (1969) ആദ്യ വർണചിത്രവുമാണ്.

ടൂ ഓർ ത്രീ തിങ്‌സ് ഐ നോ എബൗട്ട് ഹെർ (1966) എന്ന ചിത്രം വളരെയധികം ചർച്ച ചെയ്യപ്പെട്ടു. ഫ്രഞ്ച് വിദ്യാർത്ഥി കലാപത്തിനുശേഷം ദ സീഗ വെർട്ടോവ് ഗ്രൂപ്പുമായി ചേർന്ന ഗൊദാർദ്, രാഷ്‌ട്രീയത്തെയും പ്രത്യയശാസ്‌ത്രത്തെയും കുറിച്ചുള്ള ചിത്രങ്ങൾ നിർമിച്ചു. എഴുപതുകളിൽ വിഡിയോയും ടെലിവിഷൻ പരമ്പരകളും ഗൊദാർദ് മാധ്യമമാക്കി. എൺപതുകളോടെ വീണ്ടും ചലച്ചിത്രരം​ഗത്തേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു.