World

നാലാം തരംഗ കൊവിഡ് ഭീതിയിൽ ദക്ഷിണ കൊറിയ

ദക്ഷിണ കൊറിയയിൽ കൊവിഡ് കേസുകളിൽ വൻ വർധന. മരണസംഖ്യ ഏകദേശം ആറാഴ്ചയ്ക്കുള്ളിൽ ഇരട്ടിയായി, കഴിഞ്ഞയാഴ്ച പ്രതിദിന മരണങ്ങൾ 429 ആയി ഉയർന്നു. കൊവിഡ് കേസുകൾ വർധിക്കുന്നതിനാൽ ആശുപത്രി കിടക്കകളുടെ ക്ഷാമം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം 1,000 ന് മുകളിലാണ്, എന്നാൽ ഏപ്രിൽ ആദ്യം ഇത് 2,000 ആയി ഉയരുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ 52 ദശലക്ഷം നിവാസികളിൽ 87 ശതമാനവും പൂർണ്ണമായി വാക്സിനേഷൻ എടുത്തവരും 63 ശതമാനം പേർ ഇതിനകം ബൂസ്റ്റർ ഡോസുകൾ സ്വീകരിച്ചവരുമായതിനാൽ, രാജ്യത്തിന്റെ മരണനിരക്കും അണുബാധ നിരക്കും മറ്റെവിടെയെങ്കിലും രേഖപ്പെടുത്തിയതിനേക്കാൾ വളരെ കുറവാണെന്നും ആരോഗ്യ മന്ത്രാലയമ വ്യക്തമാക്കി.

ഉത്തര കൊറിയയുടെയും റഷ്യയുടെയും അതിർത്തി പ്രദേശത്താണ് പുതിയ കേസുകളുടെ മുക്കാൽ ഭാഗവും റിപ്പോർട്ട് ചെയ്തത്. ചൈനയിലും ദക്ഷിണ കൊറിയയിലും കൊവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്നതിന് പ്രധാന കാരണമായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത് ഒമിക്രോണിന്റെ വ്യാപനമാണ്.

അതേസമയം കൊവിഡിന്റെ ഏറ്റവും ഭീകരമായ അവസ്ഥയിലൂടെയാണ് ചൈനയും ഇപ്പോൾ മുന്നോട്ട് പോകുന്നത്. പലയിടങ്ങളിലും ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. റിപ്പോർട്ട് ചെയ്യുന്നതിൽ ഭൂരിഭാഗവും ഗുരുതരമായ കേസുകളാണ്. എന്നാൽ കൊവിഡ് മരണങ്ങളുടെ ഔദ്യോഗിക കണക്കുകളൊന്നും തന്നെ ചൈന ഇതുവരെ പുറത്തുവിട്ടിട്ടില്ല.