World

യുക്രൈനിൽ പൊലിഞ്ഞത് കുട്ടികളടക്കം 352 പേരുടെ ജീവനുകൾ; 4,300 റഷ്യൻ പട്ടാളക്കാരും കൊല്ലപ്പെട്ടു

റഷ്യ-യുക്രൈൻ യുദ്ധം തുടങ്ങിയിട്ട് ഇന്ന് അഞ്ചാം ദിവസം. യുക്രൈനിൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് റഷ്യ. യുക്രൈന്റെ നൊവാകോഖോവ് നഗരം റഷ്യ പിടിച്ചടക്കിയതായി യുക്രൈൻ സ്ഥിരീകരിച്ചു. ( Russia Ukraine war 5th day )

അടുത്ത 24 മണിക്കൂർ നിർണായകമാണെന്ന് യുക്രൈൻ പ്രിസഡന്റ് വഌദിമിർ സെലൻസ്‌കി അറിയിച്ചു. യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി വഌദിമിർ സെലൻസ്‌കി ഫോണിൽ സംസാരിച്ചു. സെലൻസ്‌കിയുടെ നേതൃപാടവത്തെ ബോറിസ് ജോൺസൺ പ്രശംസിച്ചു. ഞായറാഴ്ച ദുഷ്‌കരമായ ദിനമായിരുന്നുവെന്നും യുക്രൈൻ പ്രസിഡന്റ് ഫോൺ സംഭാഷണത്തിൽ പറഞ്ഞു.

ഇതുവരെ 4,300 റഷ്യൻ സൈനികരെ വധിച്ചതായാണ് യുക്രൈന്റെ അവകാശവാദം. റഷ്യയുടെ ആക്രമണത്തിൽ 352 പേർ കൊല്ലപ്പെട്ടതായി യുക്രൈൻ അറിയിച്ചു. കൊല്ലപ്പെട്ടവരിൽ 14 പേർ കുട്ടികളാണ്. 1,500 ൽ അധികം പേർക്ക് പരുക്കേറ്റെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.