World

യുക്രൈൻ തലസ്ഥാനനഗരം പൂർണമായും വളഞ്ഞ് റഷ്യൻ സൈന്യം

അധിനിവേശത്തിന്റെ ഇരുപത്തി ഏഴാംദിനത്തിലും ആക്രമണം കടുപ്പിക്കുകയാണ് റഷ്യ. തലസ്ഥാനനഗരമായ കീവ് നഗരം പൂർണമായും റഷ്യൻ സൈന്യം വളഞ്ഞു. കീവിലെ വ്യാപാരകേന്ദ്രത്തിനു നേരെ റഷ്യ നടത്തിയ ബോംബാക്രമണത്തിൽ 8 പേരാണ് കൊല്ലപ്പെട്ടത്.

ഇർപിൻ നദിയുടെ തീരത്ത് ഇന്നലെയുണ്ടായ ആക്രമണങ്ങളുടെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. കീവിന്റെ വടക്കുപടിഞ്ഞാറുണ്ടായ റഷ്യൻ സേനാമുന്നേറ്റവും ദൃശ്യത്തിലുണ്ട്. സിറ്റോമറിൽ റഷ്യ ഇന്നലെ റോക്കറ്റ് ആക്രമണം നടത്തി. സപറോഷ്യയിൽ നാല് കുട്ടികൾക്ക് പരുക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. ഖഴ്‌സൺ നഗരത്തിലും റഷ്യ ആക്രമണം കടുപ്പിച്ചു.

റഷ്യൻ നിയന്ത്രണത്തിലുള്ള ചെർണോബിൽ ആണവപ്ലാന്റിലെ വികിരണം അളക്കാനുള്ള സംവിധാനം പ്രവർത്തനരഹിതമായത് ആശങ്ക വർധിപ്പിക്കുകയാണ്. ഏറക്കുറെ പൂർണമായി തകർന്നടിഞ്ഞ മരിയുപോൾ നഗരത്തിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു.

അതേസമയം, ഖാർക്കീവിനടുത്ത് റഷ്യയുടെ റോക്കറ്റ് യുക്രൈൻ സൈന്യം വെടിവച്ചിട്ടതായി സെലൻസ്‌കി പറഞ്ഞു. റഷ്യൻ സൈനികരെ ഹൃദയശൂന്യരെന്ന് വിശേഷിപ്പിച്ച വ്‌ളാഡിമിർ സെലൻസ്‌കി ആക്രമണങ്ങളെ രൂക്ഷമായി വിമർശിച്ചു. സാധാരണക്കാരായ ജനങ്ങൾക്കുമേൽ ആക്രമണം നടത്തുന്ന റഷ്യയുടെ നടപടി മനുഷ്യത്തരഹിതമെന്നും സെലൻസ്‌കി പറഞ്ഞു.

അതിനിടെ, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ റഷ്യയ്ക്ക് മുന്നറിയിപ്പുമായി വീണ്ടും രംഗത്തെത്തി. അമേരിക്ക-റഷ്യ ബന്ധം വിള്ളലിന്റെ വക്കിലാണെന്ന് ബൈഡൻ വ്യക്തമാക്കി.