World

പാകിസ്താന്‍ സാമ്പത്തിക നിയന്ത്രണങ്ങളിലേക്ക്; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പുതിയ കാര്‍ വാങ്ങുന്നതിനും വിലക്കുണ്ടാകും

ധനകമ്മി നിയന്ത്രിക്കുന്നതിനായി പാകിസ്താന്‍ കടുത്ത സാമ്പത്തിക നിയന്ത്രണത്തിന് തയാറെടുക്കുന്നു. ബഡ്ജറ്റ് പ്രമേയം അവതരിപ്പിച്ചുകൊണ്ട് പാകിസ്താന്‍ ധനമന്ത്രി മിഫ്താ ഇസ്മായിലാണ് സാമ്പത്തിക നിയന്ത്രണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. സമ്പന്നരില്‍ നിന്നും കൂടുതല്‍ നികുതി ഈടാക്കുന്നതടക്കമുള്ള കാര്യങ്ങളും സര്‍ക്കാര്‍ ആലോചിച്ചുവരികയാണ്.

പ്രതിരോധ ചെലവുകള്‍ക്കായി 1,523 ബില്യണും സിവില്‍ അഡ്മിനിസ്‌ട്രേഷന് 550 ബില്യണും പെന്‍ഷനുകള്‍ക്കായി 530 ബില്യണും നീക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ, സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കായി സബ്‌സിഡികള്‍ നല്‍കുന്നതിന് 699 ബില്യണ്‍ നീക്കിവയ്ക്കാനും തീരുമാനമായിട്ടുണ്ട്.

എന്നാല്‍ അതേസമയം സമ്പന്ന വിഭാഗങ്ങള്‍ക്കുള്ള നികുതി വര്‍ധിപ്പിക്കുമെന്നും കാറുകളുടെ ഇറക്കുമതി നിരോധിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പുതിയ കാറുകള്‍ വാങ്ങുന്നത് വിലക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 76 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതി എന്നത് 70 ബില്യണ്‍ ഡോളറാക്കി ചുരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.