World

ആര്‍ത്തവകാലത്തെ ദുരാചാരം; നേപ്പാളില്‍ ഒരു മരണം കൂടി

നേപ്പാളില്‍ ആര്‍ത്തവകാലത്തെ ദുരാചാരത്തിനിടെ ഒരു മരണം കൂടി. ആർത്തവകാലത്ത് താമസിക്കാനായി തയ്യാറാക്കിയ പ്രത്യേക കുടിലിലാണ് നേപ്പാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തണുപ്പകറ്റാനായി കൂട്ടിയ തീയിൽ നിന്നുള്ള പുക ശ്വസിച്ചാണ് യുവതിയുടെ മരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്.

നേപ്പാളില്‍ നൂറ്റാണ്ടുകളായി തുടരുന്ന ആചാരങ്ങളുടെ ഭാഗമായി ആര്‍ത്തവ സമയത്ത് സ്ത്രീകളെ വീടിന് പുറത്ത് താമസിപ്പിക്കുക പതിവാണ്. ഇത്തരം സമയങ്ങളില്‍ പ്രത്യേകം തയ്യാറാക്കിയ കുടിലുകളിലാണ് ഇവര്‍ രാത്രി കഴിച്ചുകൂട്ടുക. 2005ല്‍ ഔദ്യോഗികമായി ഈ പതിവ് അവസാനിപ്പിച്ചെങ്കിലും നേപ്പാളില്‍ പലയിടങ്ങളിലും ഈ മാറ്റി പാര്‍പ്പിക്കല്‍ തുടരുന്നുണ്ട്. ആര്‍ത്തവ സമയത്ത് മാത്രമല്ല പ്രസവം കഴിഞ്ഞാലും സ്ത്രീകള്‍ വീടിന് പുറത്താണ്.

ചൌപടി എന്നറിയപ്പെടുന്ന ഈ ആചാരം പിന്തുടര്‍ന്നാല്‍ മൂന്ന് മാസം തടവും മൂവായിരം രൂപ പിഴയും ലഭിക്കുന്ന ശിക്ഷ കഴിഞ്ഞ വര്‍ഷം പ്രാബല്യത്തില്‍ വന്നിരുന്നു. മൂന്ന് ആഴ്ച മുമ്പ് ബജുര ജില്ലയില്‍ അമ്മയും രണ്ട് കുഞ്ഞുങ്ങളും സമാനരീതിയില്‍ മരണപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് തദ്ദേശീയ ഭരണകൂടം സ്ത്രീകളെ ചൌപടിയിലേക്ക് അയക്കുന്നത് കര്‍ശനമായി വിലക്കിയിരുന്നു.