World

നാവികരുടെ മോചനത്തിന് നടപടിയായില്ല; നൈജീരയക്ക് കൈമാറുമോയെന്ന് ആശങ്ക

എക്വറ്റോറിയൽ ഗിനിയിൽ കുടുങ്ങിയ കപ്പലിലെ മലയാളികളടക്കം ഇന്ത്യക്കാരുടെ മോചനത്തിന് നടപടിയായില്ല. ഇന്ത്യൻ എംബസി അധികൃതർ ഇരു രാജ്യങ്ങളുമായി ചർച്ച തുടരുകയാണ്. മണിക്കൂറുകൾക്ക് ശേഷം ഇവർക്ക് കുടിവെള്ളവും ഭക്ഷണവും ലഭിച്ചിരുന്നു.

ഇന്നലെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയ ചീഫ് ഓഫീസറും മലയാളിയുമായ സനു ജോസിനെ എക്വേറ്റോറിയൽ ഗിനി സൈന്യം തിരികെ കപ്പലിൽ എത്തിച്ചിട്ടുണ്ട്. സമുദ്രാതിർത്തി ലംഘച്ചെന്ന പേരിൽ പിടിയിലായ ചരക്ക് കപ്പലിൽ നിന്ന് ഇന്നലെയാണ് സനു ജോസിനെ യുദ്ധകപ്പലിലേക്ക് എക്വറ്റോറിയൽ ഗിനി നേവി കൊണ്ടുപോയത്. നൈജീരയക്ക് കൈമാറുമെന്ന ഭീഷണി നിലനിൽക്കുന്നതിനാൽ വലിയ ആശങ്കയിലായിരുന്നു സഹപ്രവർത്തകർ. ഏറെ നേരത്തിനൊടുവിലാണ് സനുവിനെ സ്വന്തം കപ്പലിൽ തിരികെ എത്തിച്ചത്.

ഹീറോയിക് ഇഡുൻ കപ്പലിലെ തടവിലായ ജീവനക്കാരെ വിമാനത്തിൽ നൈജീരിയക്ക് കൊണ്ടു പോകാൻ ശ്രമമുണ്ടെന്നാണ് വ്യക്തമാകുന്നത്. ചീഫ് ഓഫീസർ സനു ജോസിനെ കപ്പലിലും ബാക്കിയുള്ളവരെ പ്രത്യേക കേന്ദ്രത്തിലുമാണ് തടവിലാക്കിയിരിക്കുന്നത്. എല്ലാ ജീവനക്കാരുടെയും പാസ്പോർട്ട് ഇന്നലെ എക്വറ്റോറിയൽ ഗിനി സൈന്യം പിടിച്ചെടുത്തിരുന്നു.