World

സ്‌കൂള്‍ വെടിവയ്പ്പ് ഇരകളുടെ കുടുംബങ്ങള്‍ സന്ദര്‍ശിക്കാന്‍ ബൈഡന്‍ ഉവാള്‍ഡയിലേക്ക് തിരിച്ചു

എലമെന്ററി സ്‌കൂള്‍ വെടിവയ്പ്പ് ഇരകളുടെ കുടുംബങ്ങള്‍ സന്ദര്‍ശിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉവാള്‍ഡയിലേക്ക് യാത്ര തിരിച്ചു. 5 മുതല്‍ 11 വയസിനിടെ പ്രായമുള്ള 19 കുട്ടികളും രണ്ട് ടീച്ചര്‍മാരും 18വയസുകാരനായ തോക്കുധാരിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത് ലോകത്തെ നടുക്കിയിരുന്നു. ഉവാള്‍ഡയിലെത്തിയ ശേഷം പ്രസിഡന്റ് ബൈഡന്‍ വെടിവയ്പ്പ് നടന്ന റോബ് എലമെന്ററി സ്‌കൂളും പരിസരവും സന്ദര്‍ശിക്കും. സേക്രട്ട് ഹാര്‍ട്ട് കാത്തോലിക്ക് പള്ളിയിലെത്തിയ ശേഷമായിരിക്കും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ ബൈഡന്‍ സന്ദര്‍ശിക്കുക.

വെടിവയ്പ്പ് നടന്നുടന്‍ തന്നെ ബൈഡന്‍ സംഭവത്തെ ശക്തമായി അപലപിച്ചിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തോക്ക് ലോബിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബൈഡന്‍ പറഞ്ഞു. വാര്‍ത്ത കേട്ട് താന്‍ തളര്‍ന്ന് പോയെന്നും ഇത് എല്ലാ നേതാക്കളും ജനപ്രതിനിധികളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട സമയമാണെന്നും ബൈഡന്‍ പറഞ്ഞു.

അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസും വെടിവയ്പ്പിനെ ശക്തമായി അപലപിച്ച് രംഗത്തെത്തിയിരുന്നു. സംഭവം ഹൃദയഭേദകമാണെന്നും ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കുമെന്നും കമല ഹാരിസ് പറഞ്ഞു. ഉവാള്‍ഡെയിലെ മനുഷ്യരുടെ വേദനയ്‌ക്കൊപ്പമാണ് വൈറ്റ് ഹൗസുമുള്ളതെന്നും അവര്‍ക്ക് നീതി ഉറപ്പാക്കുമെന്നും കമലാ ഹാരിസ് കൂട്ടിച്ചേര്‍ത്തു.