World

സഹപാഠിയായ പെണ്‍കുട്ടിയെ കഴുത്തറത്ത് കൊലപ്പെടുത്തി; ഈജിപ്ഷ്യന്‍ പൗരന് വധശിക്ഷ

സഹപാഠിയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതിന് ഈജിപ്ഷ്യന്‍ പൗരന് വധശിക്ഷ വിധിച്ച് കോടതി. ഈജിപ്തിലെ അല്‍ മന്‍സൂറ ക്രിമിനല്‍ കോടതിയുടേതാണ് വിധി. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. അല്‍ മന്‍സൂറ യൂണിവേഴ്‌സിറ്റി ക്യാമ്പസിന് പുറത്താണ് കൊലപാതകം നടന്നത്. നയേറ അഷ്‌റഫ് എന്ന പെണ്‍കുട്ടിയെ മുഹമ്മദ് ആദല്‍ എന്ന യുവാവ് കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. രാജ്യത്തിനകത്ത് വലിയ പ്രതിഷേധമാണ് ഇതേത്തുടര്‍ന്നുണ്ടായത്.

കെയ്‌റോയില്‍ നിന്ന് 130 കിലോമീറ്റര്‍ വടക്കുള്ള മന്‍സൂറയിലാണ് സംഭവം. കുറ്റകൃത്യത്തിന്റെ ഗൗരവം, കൊലപാതകം നടന്ന രീതി, തുടങ്ങിയവ കണക്കിലെടുത്ത് വിചാരണയും ശിക്ഷാവിധിയും കോടതി വേഗത്തിലാക്കുകയായിരുന്നുവെന്ന് അഭിഭാഷകന്‍ പറഞ്ഞു. പൊതുജനത്തിന് ഇതൊരു മുന്നറിയിപ്പാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. അതേസമയം ഈജിപ്ഷ്യന്‍ പീനല്‍ കോഡ് അനുസരിച്ച് പ്രാഥമിക കോടതി വിധിയായത് കൊണ്ട് പ്രതിക്ക് അപ്പീലുമായി മുന്നോട്ട് പോകാമെന്നും അഭിഭാഷകന്‍ പറഞ്ഞു.

യൂണിവേഴ്‌സിറ്റിക്ക് പുറത്ത് പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ടതിന് പിന്നാലെ അതിന്റെ ദൃശ്യങ്ങളടങ്ങിയ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പെണ്‍കുട്ടിക്ക് കൊലപാതകിയെ ഭയമുണ്ടായിരുന്നെന്ന് കാട്ടി നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പ്രതിയുടെ ഫോണില്‍ നിന്ന് കൊലപാതകം നടത്തുമെന്ന സൂചനകളും കണ്ടെത്തിയിരുന്നു.