UAE World

ഖത്തറില്‍ കോവിഡ് പ്രതിരോധ മരുന്ന് കുത്തിവെപ്പ് നാളെ മുതല്‍ ആരംഭിക്കും

ഖത്തറില്‍ കോവിഡ് പ്രതിരോധ മരുന്ന് കുത്തിവെപ്പ് നാളെ മുതല്‍ ആരംഭിക്കും. രാജ്യത്തെ ഏഴ് പ്രൈമറി ഹെല്‍ത്ത് സെന്‍ററുകള്‍ വഴിയാണ് കുത്തിവെപ്പ് ലഭ്യമാക്കുക. കുത്തിവെപ്പിനായുള്ള ഫൈസര്‍ ബയോഎന്‍ടെക്കിന്‍റെ വാക്സിന്‍റെ ആദ്യ ബാച്ച് രാജ്യത്ത് എത്തിച്ചേര്‍ന്നു.

ഡിസംബര്‍ 23 ബുധനാഴ്ച്ച മുതല്‍ ജനുവരി 31 വരെയാണ് ഖത്തറില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന്‍റെ ആദ്യ ഘട്ടം. ഇതിനായുള്ള ഫൈസര്‍ ആന്‍റ് ബയോഎന്‍ടെക് കമ്പനിയുടെ വാക്സിന്‍റെ ആദ്യ ബാച്ച് രാജ്യത്ത് എത്തിച്ചേര്‍ന്നു. ദേശീയ പകര്‍ച്ചവ്യാധി പ്രതിരോധ തയ്യാറെടുപ്പ് കമ്മിറ്റി അധ്യക്ഷന്‍ ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാലിന്‍റെ നേതൃത്വത്തിലുള്ള സംഘം മരുന്ന് സ്വീകരിച്ചു.

തെരഞ്ഞെടുക്കപ്പെട്ട വിഭാഗത്തിലുള്ളവര്‍ക്കാണ് ഈ ഘട്ടത്തില്‍ മുന്‍ഗണന നല്‍കുന്നത്. എഴുപത് വയസ്സിന് മുകളിലുള്ളവര്‍, ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവര്‍, ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നീ വിഭാഗക്കാര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ കുത്തിവെപ്പ് നല്‍കുന്നത്. രാജ്യത്തെ ഏഴ് പ്രൈമറി ഹെല്‍ത്ത് സെന്‍ററുകള്‍ വഴിയാണ് കുത്തിവെപ്പ് ലഭ്യമാക്കുക. അല്‍ വജ്ബ, ലീബൈബ്, അല്‍ റുവൈസ്, ഉംസലാല്‍, റൗളത്തുല്‍ ഖൈല്‍, അല്‍ തുമാമ, മൈദര്‍ എന്നീ ഹെല്‍ത്ത് സെന്‍ററുകളിലാണ് കുത്തിവെപ്പ് സൗകര്യം ഉണ്ടാകുക. ഈ ഘട്ടത്തില്‍ കുത്തിവെപ്പിന് അര്‍ഹരായവരെ ഇത്രയും പിഎച്ച്സിസികളില്‍ നിന്ന് നേരിട്ട് വിളിച്ച് കുത്തിവെപ്പിനായുള്ള സമയം അറിയിക്കും.

ഫൈസര്‍ ആന്‍റ് ബയോഎന്‍ടെക്കിന്‍റെ വാക്സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിഞ്ഞതിനാലാണ് ഖത്തര്‍ ആരോഗ്യമന്ത്രാലയം അനുമതി നല്‍കിയതെന്ന് ഡോ അബ്ധുല്‍ ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു. രാജ്യത്ത് എല്ലാവര്‍ക്കും വാക്സിന്‍ സൗജന്യമായിരിക്കുമെന്ന് നേരത്തെ ഭരണകൂടം അറിയിച്ചിരുന്നു. എന്നാല്‍ പതിനാറ് വയസ്സിന് താഴെയുള്ള കുട്ടികള്‍ ഈ ഘട്ടത്തില്‍ കുത്തിവെപ്പ് സ്വീകരിക്കേണ്ടതില്ല. വിട്ടുമാറാത്ത അലര്‍ജിയുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ കുത്തിവെപ്പ് സ്വീകരിക്കാവൂ. നിലവില്‍ കോവിഡ് രോഗമുള്ളവരും കോവിഡ് മാറിയവരും കുത്തിവെപ്പ് സ്വീകരിക്കണം. എല്ലാവരും കുത്തിവെപ്പ് സ്വീകരിക്കുന്നതോടെ ഖത്തറില്‍ ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും ആരോഗ്യമന്ത്രാലയം ഉന്നത പ്രതിനിധികള്‍ അറിയിച്ചു.