Europe International World

കോവിഡ് 19: ഇറ്റലിയില്‍ ഇന്നലെ മാത്രം മരിച്ചത് 475 പേര്‍

ഒറ്റ ദിവസം കൊണ്ട് റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ മരണനിരക്കാണിത്.

കോവിഡ് ബാധയില്‍ വിറങ്ങലിച്ച് ഇറ്റലി. 475 പേര്‍ ഇന്നലെ മാത്രം മരിച്ചു. ഒറ്റ ദിവസം കൊണ്ട് റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ മരണനിരക്കാണിത്. വൈറസ്ബാധയെ നേരിടാന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ചു.

ഇതിനകം കോവിഡ് 170 രാജ്യങ്ങളിലേക്ക് പടര്‍ന്നു. വിവിധ രാജ്യങ്ങളിലായി 8,937 പേരാണ് ഇതുവരെ മരിച്ചത്. ഇറ്റലിയിലും സ്പെയിനിലും നില അതീവ ഗുരുതരമാണ്. ഒരു ദിവസം മാത്രം 475 പേരാണ് ഇറ്റലിയില്‍ മരിച്ചത്. യുഎസ്, കാനഡ അതിര്‍ത്തി ഭാഗികമായി അടച്ചു. ന്യൂയോര്‍ക്കിലും വാഷിങ്ടണിലും തെരുവുകള്‍ വിജനമാണ്. ഇവിടെ പത്തില്‍ കൂടുതല്‍ ആളുകള്‍ കൂടുന്നത് നിരോധിച്ചു.

ആസ്ത്രേലിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഫ്രാന്‍സില്‍ നടപടി കര്‍ശനമാക്കാന്‍ ഒരു ലക്ഷത്തോളം പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. ജര്‍മ്മനിയിലാകട്ടെ പള്ളികളില്‍ ഒത്തുചേരുന്നത് നിരോധിക്കുകയും മൈതാനങ്ങളും വ്യാപാര സ്ഥാപനങ്ങളും അടച്ചുപൂട്ടുകയും ചെയ്തു. റഷ്യ വിദേശികള്‍ക്കുള്ള പ്രവേശനം വിലക്കി. തായ്‍ലന്‍ഡിലാകട്ടെ പുതിയ 35 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.