Uncategorized

ആലപ്പുഴ ഇരട്ട കൊലപാതകം; പ്രതികൾ സംസ്ഥാനം വിട്ടു: സംസ്ഥാനത്തിന് പുറത്തേക്ക് അന്വേഷണം

ആലപ്പുഴ രൺജീത് കൊലപതാക കേസിൽ പ്രതികൾ സംസ്ഥാനം വിട്ടെന്ന് എ ഡി ജി പി വിജയ് സാഖറെ. അന്വേഷണ സംഘം കേരളത്തിന് പുറത്തേക്ക് തിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനം വിടാൻ പ്രതികൾക്ക് മറ്റിടങ്ങളിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നും ഇവർ ആരുടെ സഹായത്തിലാണ് കേരളത്തിൽ നിന്ന് പുറത്തേക്ക് പോയതെന്ന് അന്വേഷിച്ചു വരികയാണെന്നും എ ഡി ജി പി വ്യക്തമാക്കി.

കൊലപാതകം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആരെയും പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. രണ്ട് കൊലപാതകത്തിലും സമാനമായ സാഹചര്യമാണ് ഉള്ളത്. ഷാൻ വധക്കേസ് ഗൂഢാലോചനയിൽ പങ്കെടുത്ത രണ്ടുപേരും, രൺജീത് വധക്കേസ് ഗൂഢാലോചനയിൽ പങ്കെടുത്ത അഞ്ചുപേരെയും കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. എന്നാൽ ഇവരെയെല്ലാം കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അൽപം സാവകാശം വേണമെന്നുമാണ് എ ഡി ജി പി അറിയിച്ചിരിക്കുന്നത്.

എസ്ഡിപിഐ പ്രവര്‍ത്തകരായ അലി അഹമ്മദ്, ആസിഫ് സുധീര്‍, നിഷാദ് ഷംസുദ്ദീന്‍, അര്‍ഷാദ് നവാസ്, സുധീര്‍ എന്നീ അഞ്ച് പേരാണ് രണ്‍ജീത് ശ്രീനിവാസ് വധക്കേസില്‍ ഇതുവരെ പിടിയിലായത്. രാജേന്ദ്രപ്രസാദ്, രതീഷ് എന്നിവരാണ് കെ എസ് ഷാന്‍ വധത്തില്‍ ഇതുവരെ അറസ്റ്റിലായത്. ഈ ഏഴ് പ്രതികളും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരല്ല. രണ്ട് കേസുകളിലുമായി കൊലയാളി സംഘത്തില്‍ പതിനെട്ടുപേരുണ്ട്. ഒരാളെപോലും ഇതുവരെ പിടികൂടാനായിട്ടില്ല.