International Technology

ബയ്‌റുത്ത് സ്‌ഫോടനത്തിന്റെ ആഘാതം വ്യക്തമാക്കുന്ന ഭൂപടം പുറത്തുവിട്ട് നാസ

ലബനന്റെ തലസ്ഥാനമായ ബയ്‌റുത്തിലുണ്ടായ സ്‌ഫോടനത്തിന്റെ ആഘാതം വ്യക്തമാക്കുന്ന ഭൂപടം പുറത്തുവിട്ട് നാസ (നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ) . ഓഗസ്റ്റ് നാലിനുണ്ടായ സ്‌ഫോടനത്തിൽ 170 ഓളം പേർ മരിക്കുകയും 3000 ത്തിൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

സിംഗപ്പുരിലെ എർത്ത് ഒബ്സർവേറ്ററിയുമായി സഹകരിച്ച് നാസയുടെ അഡ്വാൻസ്ഡ് റാപ്പിഡ് ഇമേജിംഗ് ആൻഡ് അനാലിസിസ് (ARIA) ടീം ശേഖരിച്ച സാറ്റലൈറ്റ്- ഡിറൈവ്ഡ് അപ്പർച്ചർ റഡാർ ഡാറ്റയാണ് മാപ്പ് നിർമിക്കാനായി ഉപയോഗിച്ചത്.

ഇങ്ങനെ തായാറാക്കിയ മാപ്പിലൂട സ്‌ഫോടനത്തിന്റെ ആഘാതം ഏറ്റവും കൂടുതൽ ബാധിച്ച സ്ഥലങ്ങൾ മനസിലാക്കാൻ സാധിക്കും.
രാജ്യത്തെ പ്രധാന തുറമുഖ നഗരത്തിലുണ്ടായ സ്‌ഫോടനത്തിൽ കോടികളുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. സ്‌ഫോടനത്തിൽ രാജ്യത്തെ ഭക്ഷ്യ സംഭരണ ശാലയടക്കം തകർന്നിരുന്നു.

മാപ്പിലൂടെ ഏറ്റവും കൂടുതൽ ആഘാതമേറ്റ സ്ഥലങ്ങൾ മനസിലാക്കാനും ജനങ്ങൾക്ക് ആവശ്യമായ സഹായമെത്തിക്കാനും സാധിക്കും. മാപ്പിൽ ചുവന്ന നിറത്തിൽ കാണുന്നത് ഏറ്റവും കൂടുതൽ ആഘാതമേറ്റ സ്ഥലങ്ങളാണ്. ഓറഞ്ച് നിറത്തിൽ കാണിച്ചിരിക്കുന്നത് താരതമ്യേന ആഘാതം കുറഞ്ഞ ഇടങ്ങളാണ്. മഞ്ഞ നിറത്തിലുള്ള ഇടങ്ങളിൽ ആഘാതം കുറവാണ്.

നഗരത്തിലെ തുറമുഖത്തോട് ചേർന്നാണ് 2700 ടൺ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടനത്തിന്റെ ആഘാതം 240 കിലോമീറ്റർ ദൂരംവരെയുണ്ടായിരുന്നു.