Sports

Commonwealth Games 2022 ജൂഡോയിൽ തുലിക മാനു വെള്ളി

കോമൺവെൽത്ത് ഗെയിംസ് ജൂഡോയിൽ തുലിക മാനു വെള്ളി. കലാശപ്പോരിൽ സ്കോട്ട്‌ലൻഡിൻ്റെ സാറ അഡ്ലിങ്ടണോട് പൊരുതിക്കീഴടങ്ങിയാണ് തുലിക വനിതകളുടെ 78 കിലോഗ്രാം വിഭാഗത്തിൽ രണ്ടാം സ്ഥാനത്തെത്തിയത്. മത്സരത്തിൻ്റെ തുടക്കത്തിൽ മുന്നിട്ടുനിന്ന ഇന്ത്യൻ താരത്തെ അവസാന ഘട്ടത്തിൽ മലർത്തിയടിച്ച സാറ അഡ്ലിങ്‌ടൺ സ്വർണം നേടുകയായിരുന്നു.

കോമൺ വെൽത്ത് ഗെയിംസിൽ ഭാരോദ്വഹനത്തിൽ ലവ്പ്രീത് സിങ് വെങ്കലം നേടിയിരുന്നു. പുരുഷന്മാരുടെ 109 കിലോ വിഭാഗത്തിലായിരുന്നു നേട്ടം. ആകെ 355 കിലോയാണ് ഉയർത്തിയത്. സ്നാച്ചിൽ 163 കിലോ ഉയർത്തി ദേശീയ റെക്കോഡ് കുറിച്ചു. ക്ലീൻ ആൻഡ് ജെർക്കിൽ 192 കിലോയും. 109ന് മുകളിലുള്ളവരുടെ വിഭാഗത്തിൽ ഗുർദീപ് സിങ്ങും വെങ്കലം നേടി. 390 കിലോയാണ് ആകെ ഉയർത്തിയത്. ഭാരോദ്വഹനത്തിൽ മൂന്ന് സ്വർണമുൾപ്പെടെ പത്ത് മെഡലുകളാണ് ഇന്ത്യ ബർമിങ്ഹാമിൽ നേടിയത്. ബോക്സിങ്ങിൽ വനിതകളുടെ 50 കിലോ വിഭാഗത്തിൽ വെയ്ൽസിന്റെ ഹെലൻ ജോൺസിനെ നിഖാത്ത് വീഴ്ത്തി (5–0). സെമിയിൽ ഇംഗ്ലണ്ടിന്റെ സവാന്ന ആൽഫി സ്റ്റബ്ലിയാണ് എതിരാളി. ശനിയാഴ്ചയാണ് മത്സരം.

തേജസ്വിൻ ശങ്കറിന്‌ ഹൈജമ്പിൽ വെങ്കലം ലഭിച്ചു. 2.22 മീറ്റർ ചാടിയാണ്‌ നേട്ടം. 2022 കോമൺവെൽത്ത് അത്‌ലറ്റിക്‌സിലെ ഇന്ത്യയുടെ ആദ്യ മെഡലാണ്‌ ഇത്. ഹൈജമ്പിൽ കോമൺവെൽത്ത്‌ ഗെയിംസ്‌ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനാണ്‌. ഇരുപത്തിമൂന്നുകാരൻ ആദ്യ ചാട്ടത്തിൽ 2.10 മീറ്റർ മറികടന്നു. തുടർന്ന്‌ 2.15, 2.19, 2.22 മീറ്റർ. ഒടുവിൽ 2.25 മീറ്റർ മറികടക്കുന്നതിൽ പരാജയപ്പെട്ടു. ന്യൂസിലൻഡിന്റെ ഹാമിഷ്‌ കെർ (2.25) സ്വർണം നേടി. ഓസ്‌ട്രേലിയക്കാരൻ ബ്രെൻഡൻ സ്‌റ്റാർക്കിനാണ്‌ വെള്ളി.