Football Sports

അർജന്റീനയുടെ ലോകകപ്പ് ജേതാവ് എൻസോ ഫെർണാണ്ടസ് ചെൽസിയിൽ; അവസാന ദിനം ഫുട്ബോൾ ട്രാൻസ്ഫർ ജാലകത്തിൽ വമ്പൻ കൈമാറ്റങ്ങൾ

ലോകഫുട്ബോളിനെ കീഴ്മേൽ മറിച്ച് മറ്റൊരു ട്രാൻസ്ഫർ ജാലകത്തിന് തിരശീല വീഴുമ്പോൾ കൂടുമാറ്റം നടത്തിയത് വമ്പൻ താരങ്ങൾ. ക്ലബ്ബുകൾ തമ്മിൽ നടന്നത് കോടിക്കണക്കിന്ന് രൂപയുടെ കൈമാറ്റം. സാധാരണഗതിയിൽ തണുത്ത പ്രതികരണം കാഴ്ച വെക്കുന്ന ശൈത്യകാല ട്രാൻസ്ഫർ ജാലകം ഈ വർഷം ഫുട്ബോൾ ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.

ഈ ട്രാൻസ്ഫർ ജാലത്തിൽ അവസാന ദിനത്തിൽ കൈമാറ്റം ചെയ്യപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട താരമാണ് അർജന്റീനയോടൊപ്പം 2022 ഫിഫ ലോകകപ്പ് നേടിയ എൻസോ ഫെർണാണ്ടസ്. പോർച്ചുഗൽ ക്ലബായ ബെൻഫിക്കയിൽ നിന്ന് താരത്തെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ചെൽസി സൈൻ ചെയ്തത് 120 മില്യൺ യൂറോയ്ക്ക് (ഏകദേശം 1065 കോടി ഇന്ത്യൻ രൂപ). ഫുട്ബോൾ താരകൈമാറ്റ വിപണിയിൽ ഏറ്റവും വലിയ ആറാമത്തെ ഉയർന്ന തുകയാണ് എൻസോയ്ക്ക് വേണ്ടി ചെൽസി ചിലവഴിച്ചത്. ഈ ട്രാൻസ്ഫർ ജാലകത്തിൽ എട്ട് താരങ്ങളെയാണ് ചെൽസി സ്വന്തമാക്കിയത്. ചെലവാക്കിയത് 331 മില്യൺ യൂറോയും (ഏകദേശം 2941 കോടി ഇന്ത്യൻ രൂപ)

ഇംഗ്ലീഷ് ഫുട്ബോളിൽ ചെൽസിയുടെ മധ്യനിര താരം ജോർജിഞ്ഞോ ആഴ്സനലിലേക്ക് ചേക്കേറി. ടോട്ടൻഹാമിൽ നിന്ന് മാറ്റ് ഡോഹെർത്തി അത്‌ലറ്റികോ മാഡ്രിഡിലേക്കും ബയേൺ മ്യൂണിക്കിൽ നിന്ന് മാർസെൽ സാബിസ്റ്റർ മാഞ്ചസ്റ്റർ യൂണൈറ്റഡിലേക്കും കൂടുമാറ്റം നടത്തി. ചാമ്പ്യൻസ് ലീഗ് ജേതാവ് കെയ്‌ലർ നവാസ് പിഎസ്ജിയിൽ നിന്ന് ഇംഗ്ലീഷ് ക്ലബ്ബിൽ നോട്ടിൻഹാമിൽ ചേർന്നു. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളായ ജാവ ക്യാൻസലോ ബയേർണിലേക്കും നീങ്ങി. ഇവരെ കൂടാതെ, യൂറോപ്യൻ ഫുട്ബോളിൽ മുൻ നിര ക്ലബ്ബുകളിലെല്ലാം താരങ്ങളുടെ കൈമാറ്റങ്ങൾ ഇത്തവണ നടന്നിട്ടുണ്ട്.

ഇന്ത്യൻ ഫുട്ബോളിലും സമാനമായി ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ദിനത്തിൽ താരകൈമാറ്റങ്ങൾ നടന്നിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടത് ബെംഗളൂരു എഫ്‌സിയിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിലേക്കെത്തിയ ഡാനിഷ് ഫാറൂഖിന്റെ നീക്കമാണ്.