Football

ഖത്തർ ലോകകപ്പിനൊരുങ്ങി ബ്രസീൽ; ജഴ്സി പുറത്തിറക്കി

ഖത്തർ ലോകകപ്പിനുള്ള ജഴ്സി പുറത്തിറക്കി ബ്രസീൽ. പരമ്പരാഗത നിറങ്ങളായ മഞ്ഞ, നീല നിറങ്ങളിലാണ് ജഴ്സികൾ. ഹോം ജഴി മഞ്ഞയും എവേ ജഴ്സി നീലയും. പ്രമുഖ സ്പോർട്സ് വിയർ ബ്രാന്റായ നൈകി ആണ് ജഴ്സിയുടെ നിർമാതാക്കൾ. സെപ്തംബർ 15 മുതൽ നൈകി സ്റ്റോറുകൾ വഴി ആരാധകർക്ക് ജഴ്സി വാങ്ങാം. (qatar world cup brazil jersey)

കഴിഞ്ഞ മാസം ഖത്തർ ലോകകപ്പിനുള്ള അർജന്റീനയുടെ ഹോം കിറ്റും അവതരിപ്പിച്ചു. വെള്ളയും ആകാശ നീലയുമുള്ള ജഴ്‌സി ഡിസൈൻ ചെയ്തിരിക്കുന്നത് അഡിഡാസാണ്. ലോകകപ്പിൽ ബ്രസീൽ ജി ഗ്രൂപ്പിലും അർജൻ്റീന സി ഗ്രൂപ്പിലുമാണ്. ജി ഗ്രൂപ്പിൽ സെർബിയ, സ്വിറ്റ്സർലൻഡ്, കാമറൂൺ എന്നീ ടീമുകൾ ബ്രസീലിനൊപ്പം കളിക്കും. സൗദി അറേബ്യ, മെക്സിക്കോ, പോളണ്ട് എന്നീ ടീമുകളാണ് സി ഗ്രൂപ്പിൽ അർജൻ്റീനയുടെ എതിരാളികൾ.

ഖത്തർ ലോകകപ്പിൽ സ്റ്റേഡിയങ്ങൾക്കുള്ളിൽ ബിയർ പ്രവേശിപ്പിക്കാൻ പാടില്ലെന്ന് നിബന്ധനയുണ്ട്. മത്സരത്തിനു മുൻപും ശേഷവും സ്റ്റേഡിയത്തിനു പുറത്ത് ബിയർ വില്പന അനുവദിക്കുമെങ്കിലും സ്റ്റേഡിയത്തിനുള്ളിൽ പൂർണ നിരോധനമാണുള്ളത്. റൂയിട്ടേഴ്സ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ലോകകപ്പ് കാണാനെത്തുന്ന കളിയാരാധകർക്ക് ഈ നിബന്ധന കനത്ത തിരിച്ചടിയാവും.

ലോകകപ്പിന് മാസങ്ങൾ മാത്രമകലെയെത്തിനിൽക്കുന്ന ലോകകപ്പിനെ വരവേൽക്കാൻ അടിമുടി ഒരുങ്ങുകയാണ് ഖത്തർ. ഫുട്‌ബോൾ ജീവശ്വാസം പകരുന്ന റിയോയുടേയും ബ്യുണസ് അയേഴ്‌സിന്റെയും തെരുവുകൾ കണക്കെ ദോഹയും ഫുട്‌ബോൾ നഗരമായി മാറും.

ഇതിഹാസങ്ങളുടെയും അത്യപൂർവ കാൽപന്ത് നിമിഷങ്ങളുടെയും ചിത്രങ്ങളും കൊടിതോരണങ്ങളും നിറഞ്ഞ് നഗരതെരുവുകൾ ആകെ ഉത്സവാന്തരീക്ഷത്തിൽ മുങ്ങും.

‘നമുക്ക് ആഘോഷിക്കാം’ എന്ന തലക്കെട്ടോടെയാണ് സൗന്ദര്യ വത്കരണ പദ്ധതികൾ നടപ്പിലാക്കുക. ‘സീന’ എന്ന പേരിലുള്ള പരിപാടിയിൽ പൊതുജനങ്ങൾക്ക് മത്സരത്തിനുള്ള അവസരവുമുണ്ട്. സ്വദേശികളും വിദേശികളും ഉൾപ്പെടെയുള്ളവർക്ക് സ്വന്തം വീടും മതിലുകളും ലോകകപ്പിന്റെ ഭാഗമായി അണിയിച്ചൊരുക്കാം. പൊതുജനങ്ങളുടെയും സർക്കാർ മന്ത്രാലയങ്ങളുടെയും പങ്കാളിത്തത്തോടെ, രാജ്യത്തെ നഗരസൗന്ദര്യവൽകരണ ചുമതലയുള്ള സൂപ്പർവൈസറി കമ്മിറ്റി ഓഫ് ബ്യൂട്ടിഫിക്കേഷനാണ് ദോഹയെ ഒരു ഫുട്‌ബോൾ നഗരമാക്കി മാറ്റനുള്ള പദ്ധതികൾക്കായി ഇറങ്ങിപ്പുറപ്പെടുന്നത്.

സ്‌കൂളുകൾ, കിൻഡർ ഗാർട്ടനുകൾ, സർവകലാശാലകൾ, മുനിസിപ്പാലിറ്റികൾ, പൊതുസ്വകാര്യ സ്ഥാപനങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളായി തിരിച്ചാണ് മത്സരങ്ങൾ സംഘടിപ്പിക്കുക.