Football Sports

പി.എസ്.ജിയെ മുക്കി യുണെെറ്റഡ് ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചാംപ്യന്‍സ് ലീഗ് ഫുട്ബോള്‍ ക്വാര്‍ട്ടറില്‍. ശക്തരായ പി.എസ്.ജിയെ എവേ ഗോളില്‍ മറികടന്നാണ് യുണൈറ്റഡ് അവസാന എട്ടിലെത്തിയത്. എ.എസ് റോമയെ തോല്‍പ്പിച്ച് എഫ്.സി പോര്‍ട്ടോയും ക്വാര്‍ട്ടറില്‍ എത്തി.

പ്രീ ക്വാര്‍ട്ടറിലെ ആദ്യ പാദത്തില്‍ യുണൈറ്റഡ് തട്ടകത്തില്‍ നേടിയ മറുപടിയില്ലാത്ത രണ്ട് ഗോളിന്റെ ആത്മവിശ്വാസത്തിലായിരുന്നു പി.എസ്.ജി. രണ്ടാം പാദം സ്വന്തം കാണികള്‍ക്ക് മുന്നിലായതും അവരുടെ പ്രതീക്ഷ കൂട്ടി.

എന്നാല്‍ രണ്ടാം മിനിറ്റില്‍ തന്നെ റൊമേലു ലുക്കാക്കുവിലൂടെ യുണൈറ്റഡ് ഫ്രഞ്ച് പടയെ ഞെട്ടിച്ചു. പക്ഷെ പന്ത്രണ്ടാം മിനിറ്റില്‍ യുവാന്‍ വെലാസ്കോ പി.എസ്.ജിയെ വീണ്ടും മത്സരത്തിലേക്കെത്തിച്ചു. എന്നാല്‍ മുപ്പതാം മിനിറ്റില്‍ ഡബിള്‍ തികച്ച ലുക്കാക്കു യുണൈറ്റഡിന് ആശ്വാസമായി.

ഇതോടെ മത്സരം കനത്തു. ഇരുപാദങ്ങളിലുമായി പി.എസ്.ജി അപ്പോഴും 3-2 ന് മുന്നില്‍. എന്നാല്‍ ആ ആശ്വാസത്തിന് അധികം സമയമുണ്ടായിരുന്നില്ല.

മത്സരത്തിന്റെ അധിക സമയത്ത് വിധിച്ച പെനാല്‍റ്റി എല്ലാം മാറ്റി മറിച്ചു. യുണൈറ്റഡിന് അനുകൂലമായ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് മാര്‍കസ് റാഷ്ഫോര്‍ഡ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ആവേശകരമായ ജയം നല്‍കി.

എവേ ഗോളില്‍ നേടിയ മുന്‍തൂക്കമാണ് യുണൈറ്റഡിന് രക്ഷയായത്. മറ്റൊരു മത്സരത്തില്‍ എ.എസ് റോമയെ മുട്ടുകുത്തിച്ച് എഫ്.സി പോര്‍ട്ടോ അവസാന എട്ടില്‍ കടന്നു