Cricket Sports

അണ്ടർ 19 ലോകകപ്പ്: ക്വാർട്ടർ ഫൈനലിൽ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ

അണ്ടർ 19 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ. നിലവിലെ ചാമ്പ്യന്മാരും റണ്ണേഴ്സ് അപ്പും ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ കീഴടക്കിയാണ് ബംഗ്ലാദേശ് കപ്പടിച്ചത്. ഇന്നത്തെ കളിയിൽ വിജയിക്കുന്ന ടീം സെമിഫൈനലിൽ ഓസ്ട്രേലിയയെ നേരിടും. (world cup india bangladesh)

കൊവിഡ് ബാധയെ തുടർന്ന് പുറത്തായിരുന്ന ക്യാപ്റ്റൻ യാഷ് ധുൽ അടക്കം ടീമിലെ അഞ്ച് പേർ കൊവിഡ് നെഗറ്റീവായി എത്തുന്നത് ഇന്ത്യക്ക് ശുഭസൂചനയാണ്. അഞ്ച് താരങ്ങൾ നെഗറ്റീവായപ്പോൾ യാഷ് ധുലിൻ്റെ അഭാവത്തിൽ ടീമിനെ രണ്ട് മത്സരങ്ങളിൽ നയിച്ച നിഷാന്ത് സിന്ധു കൊവിഡ് പോസിറ്റീവായി. സിന്ധുവിനു പകരം ലെഫ്റ്റ് ആം സ്പിന്നർ അനീശ്വർ ഗൗതം ടീമിൽ ഇടംപിടിച്ചു.

അയർലൻഡിനെതിരായ മത്സരത്തിനു മുന്നോടിയായി നടത്തിയ ആർടിപിസിആർ പരിശോധനയിൽ ധുൽ, വൈസ് ക്യാപ്റ്റൻ ഷെയ്ഖ് റഷീദ്, സിദ്ധാർത്ഥ് യാദവ്, ആരാധ്യ യാദവ്, മാനവ് പ്രകാശ്, വാസു വാറ്റ്സ്, എന്നീ താരങ്ങളാണ് കൊവിഡ് പോസിറ്റീവായത്. ഇതിൽ വാസു ഒഴികെയുള്ള താരങ്ങൾ കൊവിഡ് നെഗറ്റീവായി.

പ്രധാന താരങ്ങളുടെ അഭാവത്തിൽ ഇന്ത്യ മികച്ച പ്രകടനങ്ങളാണ് നടത്തിയതെങ്കിലും മികച്ച താരങ്ങൾ ഉള്ള ബംഗ്ലാദേശിനെതിരെ ഫുൾ സ്ട്രെങ്ത് ടീം തന്നെ ഇറങ്ങും. ടൂർണമെൻ്റിൽ ഏറ്റവുമധികം റൺസ് നേടിയ താരങ്ങളിൽ യഥാക്രമം നാലാമതും അഞ്ചാമതുമുള്ള അങ്ക്‌ക്രിഷ് രഘുവൻശിയും രാജ് ബവയും തന്നെയാവും ഇന്ത്യയുടെ തുരുപ്പുചീട്ടുകൾ. ഇവർക്കൊപ്പം, കളിച്ച ഒരേയൊരു മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ടോപ്പ് സ്കോററായ ക്യാപ്റ്റൻ യാഷ് ധുൽ, ഏഷ്യാ കപ്പിൽ തകർപ്പൻ പ്രകടനം നടത്തിയ ഹർനൂർ സിംഗ് എന്നിവരുടെ പ്രകടനങ്ങളും നിർണായകമാവും. ബൗളിംഗിൽ 8 വിക്കറ്റ് വീഴ്ത്തിയ വിക്കി ഓസ്‌വാളാണ് മുന്നിട്ടുനിൽക്കുന്നത്.

ഫെബ്രുവരി ഒന്നിനാണ് സെമിഫൈനൽ പോരാട്ടങ്ങൾ ആരംഭിക്കുക. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് അഫ്ഗാനിസ്ഥാനെ നേരിടും. ഫെബ്രുവരി രണ്ടിനാണ് രണ്ടാം സെമി. ക്വാർട്ടർ ഫൈനലുകളിൽ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെയും അഫ്ഗാനിസ്ഥാൻ ശ്രീലങ്കയെയും മറികടന്നപ്പോൾ ഓസ്ട്രേലിയ പാകിസ്താനെ തോല്പിച്ചു.