Cricket Sports

ഡേവിഡ് മില്ലറിൻ്റെ ഒറ്റയാൾ പോര്; ഓസ്ട്രേലിയൻ ബൗളർമാർ തീതുപ്പിയപ്പോൾ പ്രോട്ടീസ് 212ന് ഓൾ ഔട്ട്

ലോകകപ്പിലെ രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഓസ്ട്രേലിയക്ക് 213 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 49.4 ഓവറിൽ 211 റൺസിന് ഓൾ ഔട്ടായി.101 റൺസ് നേടി ചെറുത്തുനിന്ന ഡേവിഡ് മില്ലറാണ് പ്രോട്ടീസിൻ്റെ ടോപ്പ് സ്കോറർ. ഓസ്ട്രേലിയക്കായി മിച്ചൽ സ്റ്റാർക്കും പാറ്റ് കമ്മിൻസും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത പ്രഹരമേല്പിക്കുന്ന പ്രകടനമാണ് ഓസ്ട്രേലിയ നടത്തിയത്.

കൃത്യതയാർന്ന ബൗളിംഗും തകർപ്പൻ ഫീൽഡും ഒപ്പം പിച്ചിലെ അസിസ്റ്റും ചേർന്നപ്പോൾ ദക്ഷിണാഫ്രിക്ക വിയർത്തു. ആദ്യ ഓവറിൽ തന്നെ റണ്ണൊന്നുമെടുക്കതെ ടെംബ ബാവുമ മടങ്ങി. ഒരിഞ്ച് പഴുതുനൽകാതെയുള്ള ഓസീസ് ഫീൽഡിംഗും ബൗളിംഗും ചേർന്നപ്പോൾ ദക്ഷിണാഫ്രിക്ക ഏറെ ബുദ്ധിമുട്ടി. ഡോട്ട് ബോൾ സമ്മർദ്ദം മറികടക്കാൻ കൂറ്റൻ ഷോട്ടിനു ശ്രമിച്ച ഡികോക്ക് (3) ആറാം ഓവറിൽ മടങ്ങി. ആദ്യ പത്തോവറിൽ ദക്ഷിണാഫ്രിക്ക 2 വിക്കറ്റ് നഷ്ടപ്പെടുത്തി നേടിയത് വെറും 18 റൺസ്.

ആദ്യ സ്പെല്ലിൽ മിച്ചൽ സ്റ്റാർക്കും ജോഷ് ഹേസൽവുഡും ചേർന്ന് തുടരെ 13 ഓവറാണ് എറിഞ്ഞത്. ബാവുമ, ഡികോക്ക് എന്നിവർക്കൊപ്പം എയ്ഡൻ മാർക്രം (10), വാൻ ഡെർ ഡസ്സൻ (6) എന്നിവരും ഈ സ്പെല്ലിൽ കൂടാരം കയറി. എട്ട് ഓവർ തുടരെ എറിഞ്ഞാണ് കമ്മിൻസ് ഹേസൽവുഡിനു വിശ്രമം നൽകിയത്. സ്റ്റാർക്കിനും ഹേസൽവുഡിനും പകരം സാമ്പയും കമ്മിൻസും എത്തിയതോടെ ദക്ഷിണാഫ്രിക്ക ബൗണ്ടറികൾ കണ്ടെത്താൻ തുടങ്ങി. 12 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 24 റൺസെന്ന നിലയിൽ ഒരുമിച്ച മില്ലറും ക്ലാസനും ചേർന്ന് ദക്ഷിണാഫ്രിക്കയെ മുന്നോട്ടുനയിച്ചു. സാമ്പയെ കടന്നാക്രമിച്ച ഇരുവരും 95 റൺസിൻ്റെ കൂട്ടുകെട്ടാണ് അഞ്ചാം വിക്കറ്റിൽ പടുത്തുയർത്തിയത്. ഒടുവിൽ ട്രാവിസ് ഹെഡിൻ്റെ ഒരോവർ വീണ്ടും ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി. ഓവറിൽ ക്ലാസനും (47) മാർക്കോ യാൻസനും പുറത്ത്.

ഇതിനിടെ 70 പന്തിൽ ഫിഫ്റ്റി തികച്ച മില്ലർ ഒരു ഒറ്റയാൾ പോരാട്ടത്തിലായിരുന്നു. ജെറാൾഡ് കോർട്ട്സിയുമൊത്ത് (19) ഏഴാം വിക്കറ്റിൽ 53 റൺസ് കൂട്ടിച്ചേർത്ത താരം 48ആം ഓവറിൽ കമ്മിൻസിനെ ഗ്യാലറിയിലെത്തിച്ച് 115 പന്തിൽ മൂന്നക്കം തികച്ചു. ഇതോടെ ദക്ഷിണാഫ്രിക്ക 200ഉം പിന്നിട്ടു. അടുത്ത പന്തിൽ മില്ലർ മടങ്ങുകയും ചെയ്തു. 8 ബൗണ്ടറിയും അഞ്ച് സിക്സറും അടങ്ങുന്നതായിരുന്നു മില്ലറിൻ്റെ തകർപ്പൻ ഇന്നിംഗ്സ്. അവസാന ഓവറിലെ നാലാം പന്തിൽ റബാഡ (10) മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക ഓൾ ഔട്ട്.