Cricket Sports

ഞങ്ങളുദ്ദേശിച്ചയാളല്ല ഇയാളെന്ന് പഞ്ചാബ്, തിരിച്ചെടുക്കാനാവില്ലെന്ന് ഓക്ഷനിയർ; അപരനിൽ അബദ്ധം പിണഞ്ഞ് പഞ്ചാബ് കിംഗ്സ്

അബദ്ധത്തിൽ ആളെമാറി ടീമിലെത്തിച്ച് പഞ്ചാബ് കിംഗ്സ്. ഇന്നലെ നടന്ന ഐപിഎൽ ലേലത്തിലാണ് പഞ്ചാബിന് അബദ്ധം പിണഞ്ഞത്. ശശാങ്ക് സിംഗ് എന്ന കളിക്കാരനെ ടീമിലെത്തിച്ചെങ്കിലും തങ്ങൾ ഉദ്ദേശിച്ചയാളല്ല ഇതെന്ന് തിരിച്ചറിഞ്ഞ് ലേലത്തിൽ നിന്ന് പിന്മാറാൻ പഞ്ചാബ് ശ്രമിച്ചെങ്കിലും ഹാമർ താഴ്ത്തിയതിനാൽ അത് നടക്കില്ലെന്ന് ഓക്ഷനിയർ പറഞ്ഞു. ഇതോടെ പഞ്ചാബ് ലഭിച്ച താരത്തിൽ തൃപ്തരാവുകയായിരുന്നു. ലേലത്തിൻ്റെ അവസാന റൗണ്ടുകളിലാണ് പഞ്ചാബിന് അബദ്ധം പറ്റിയത്. 20 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള ശശാങ്ക് സിംഗിനായി പഞ്ചാബ് പാഡിൽ ഉയർത്തി. ഛത്തീസ്ഗഡ് ടീമിൽ കളിക്കുന്ന 32 വയസുകാരൻ ശശാങ്ക് സിംഗ് ആയിരുന്നു ഇത്. വേറെ ആരും താരത്തിൽ താത്പര്യം പ്രകടിപ്പിക്കാത്തതിനാൽ ശശാങ്ക് പഞ്ചാബിലെത്തി. ഈ ലേലം അവസാനിച്ച് ഓക്ഷനീയർ മല്ലിക സാഗർ അടുത്തയാളിലേക്ക് പോകാനൊരുങ്ങവെയാണ് പഞ്ചാബിന് അബദ്ധം മനസിലായത്. ഇതോടെ ഇയാളെയല്ല തങ്ങൾ ഉദ്ദേശിച്ചതെന്ന് പഞ്ചാബ് അറിയിച്ചു. താരത്തെ വേണ്ടെന്ന് പഞ്ചാബ് പറഞ്ഞെങ്കിലും ഹാമർ താഴ്ത്തിയതിനാൽ അതിനു സാധിക്കില്ലെന്ന് മല്ലിക സാഗർ അറിയിക്കുകയായിരുന്നു.ഇതുവരെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത 19 വയസുകാരൻ ഓൾറൗണ്ടർ ശശാങ്ക് സിംഗിനായായിരുന്നു പഞ്ചാബിൻ്റെ ശ്രമം. ഈ താരത്തിൻ്റെയും അടിസ്ഥാന വില 20 ലക്ഷമായിരുന്നു. ഇതാണ് പഞ്ചാബിനെ കുഴപ്പിച്ചത്. പഞ്ചാബ് വാങ്ങിയ ശശാങ്ക് സിംഗ് മുൻപ് സൺറൈസേഴ്സ് ഹൈദരാബാദ്, മുംബൈ ഇന്ത്യൻസ് തുടങ്ങിയ ടീമുകളിൽ കളിച്ചതാണ്. ആഭ്യന്തര മത്സരങ്ങളിൽ മികച്ച റെക്കോർഡുള്ള താരമാണ് ശശാങ്ക് സിംഗ്.