Cricket Sports

നന്നായി തുടങ്ങി, ലഞ്ചിന് മുന്നെ കുടുങ്ങി ഇംഗ്ലണ്ട്

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മികച്ച തുടക്കം ലഭിച്ചെങ്കിലും പാളി. ലഞ്ചിന് തൊട്ടുമുമ്പ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തി. ലഞ്ചിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 67 എന്ന നിലയിലാണ്. ജോ റൂട്ട് (4) ഡൊമിനിക് സിബ്ലെ(26) എന്നിവരാണ് ക്രീസില്‍. ടോസ് നേടി ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കരുതലോടെയാണ് ഇംഗ്ലണ്ട് ബാറ്റ് വീശിയത്. ആ കരുതലിന് ഫലം ലഭിക്കുകയും ചെയ്തു. മികച്ച ബൗളുകളെ ബഹുമാനിച്ചും മോശം പന്തുകളില്‍ റണ്‍സ് കണ്ടെത്തിയും ഇംഗ്ലണ്ട് സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചു.

ഓപ്പണിങ് വിക്കറ്റില്‍ 50 റണ്‍സ് കണ്ടെത്തുകയും ചെയ്തു. എന്നാല്‍ ടീം സ്‌കോര്‍ 63ല്‍ നില്‍ക്കെ രവിചന്ദ്ര അശ്വിന്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു. 33 റണ്‍സെടുത്ത റോറി ബേണ്‍സിനെ വിക്കറ്റ്കീപ്പര്‍ റിഷബ് പന്തിന്റെ കൈകളിലെത്തിച്ചു. 60 പന്ത് നേരിട്ട ബേണ്‍സ് രണ്ട് ബൗണ്ടറികളുടെ അകമ്പടിയോടെയാണ് 33 റണ്‍സ് നേടിയത്. വണ്‍ ഡൗണായി ക്രീസിലെത്തിയ ലോറന്‍സിന് അഞ്ച് പന്തുകളുടെ ആയുസെയുണ്ടായിരുന്നുള്ളൂ. ബുംറയുടെ പന്തില്‍ ലോറന്‍സ് വിക്കറ്റിന് മുന്നില്‍ കുരുങ്ങി. അതോടെ 67ന് രണ്ട് എന്ന നിലയില്‍ ഇംഗ്ലണ്ട് തകര്‍ച്ചയിലായി.

മൂന്ന് സ്പിന്നര്‍മാരുമായാണ് ഇന്ത്യ ഇറങ്ങിയത്. രവിചന്ദ്ര അശ്വിന് പുറമെ ആസ്‌ട്രേലിയയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വാഷിങ്ടണ്‍ സുന്ദറും ഇടം നേടി. ഷഹബാസ് നദീമാണ് മറ്റൊരു സ്പിന്നര്‍. പരിശീലനത്തിനിടെ പരിക്കേറ്റ അക്‌സര്‍ പട്ടേലിന് പകരക്കാരനായാണ് നദീം ഇടം നേടുന്നത്. നായകനായി വിരാട് കോഹ് ലി തിരിച്ചെത്തി. രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, റിഷബ് പന്ത്, ഇശാന്ത് ശര്‍മ്മ, ജസ്പ്രീത് ബുംറ എന്നിവരാണ് മറ്റു ടീം അംഗങ്ങള്‍.