Cricket Latest news Sports

‘ഇവിടെ പാകിസ്താന് സിന്ദാബാദ് വിളിക്കരുത്’; മത്സരത്തിനിടെ പാക് ആരാധകനെ വിലക്കി പൊലീസ്

പാകിസ്താന് സിന്ദാബാദ് വിളിച്ച യുവാവിനെ തടഞ്ഞ് പൊലിസ് ഉദ്യോഗസ്ഥന്‍. ബംഗളൂരുവില്‍ പാകിസ്താനും ഒസ്ട്രേലിയയും തമ്മിലുള്ള മത്സരം കാണുന്നതിനിടെയായിരുന്നു യുവാവ് പാകിസ്താന്‍ സിന്ദാബാദ് വിളിച്ചത്. ടൈംസ് നൗ ഇന്ത്യ ടുഡേ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.(cop stops pakistani from chanting zindabad)

ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഒരു വിഭാഗം കാണികള്‍ മത്സരത്തിനിടെ ഓസ്‌ട്രേലിയക്ക് പിന്തുണയറിയിച്ച് മുദ്രാവാക്യം വിളിച്ചതിനു പിന്നാലെ ഗാലറിയിലുണ്ടായിരുന്ന പാകിസ്താന്‍ ആരാധകര്‍ തങ്ങളുടെ ടീമിന് സിന്ദാബാദ് വിളിക്കുകയായിരുന്നു. ഇതോടെയാണ് ഒരു പോലീസുകാരന്‍ പാക് ജേഴ്‌സി ധരിച്ചിരിക്കുന്ന ആരാധകന് സമീപമെത്തി ഇവിടെ പാകിസ്താന്‍ സിന്ദാബാദ് വിളിക്കരുതെന്ന് പറഞ്ഞ് അയാളെ തടഞ്ഞത്.

പാകിസ്താനിയാണെന്ന് അവകാശപ്പെടുന്ന യുവാവ് മത്സരത്തിൽ താൻ അനുകൂലിക്കുന്നത് തൻ്റെ രാജ്യത്തെയാണ് അതുകൊണ്ടാണ് ജയ് വിളിക്കുന്നതെന്ന് പറഞെങ്കിലും ഇവിടെ അങ്ങനെ വിളിക്കാൻ കഴിയില്ലെന്ന് പൊലീസുകാരൻ വ്യക്തമാക്കുകയായിരുന്നു. പാകിസ്താന് ജയ് വിളിക്കുന്നത് തെറ്റാണെന്നും, ഭാരത് മാതാ കീ ജയ് എന്ന് വിളിക്കുന്നത് നല്ലതാണെന്നും പൊലീസ് യുവാവിനോട് പറഞ്ഞു.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

‘ഭാരത് മാതാ കീ ജയ് വിളിക്കുന്നില്ലേ പിന്നെ എന്തുകൊണ്ട് പാകിസ്‌താൻ സിന്ദാബാദ് എന്ന് വിളിച്ചൂടാ? അത് നല്ലതും ഇത് ചീത്തതുമാണോ. ഞാൻ പാകിസ്‌താനിൽ നിന്നാണ് വരുന്നത്’, യുവാവ് പറയുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോയിലാണ് യുവാവിനെതിരെ പൊലീസിന്റെ നടപടി.

ഇത് താന്‍ ഫോണില്‍ റെക്കോഡ് ചെയ്യാന്‍ പോകുകയാണെന്ന് യുവാവ് പറഞ്ഞതിനു പിന്നാലെ പൊലീസുകാരന്‍ അവിടെ നിന്ന് പോകുന്നതും വീഡിയോയിലുണ്ട്. നേരത്തേ അഹമ്മദാബാദിലെ ഇന്ത്യ – പാക് മത്സരത്തിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ കാണികള്‍ ജയ് ശ്രീറാം മുഴക്കിയതും ഏറെ ചര്‍ച്ചയായിരുന്നു. പാകിസ്താന്‍ താരം മുഹമ്മദ് റിസ്വാന്‍ പുറത്തായി ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുന്നതിനിടെ അദ്ദേഹത്തിനു നേര്‍ക്കായിരുന്നു ജയ്ശ്രീറാം വിളി.