Cricket Sports

കളിക്കളത്തില്‍ ബുംറക്ക് അല്‍പായുസ്, ദീര്‍ഘായുസ് ഭുവിക്കെന്ന് കപില്‍ ദേവ്

ഇന്ത്യയുടെ പേസ് ബൗളിംങിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറക്ക് അധികകാലം കളിക്കാനാവില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ കപില്‍ദേവ്. ബുംറയുടെ അസ്വാഭാവികമായ ആക്ഷന്‍ പരിക്ക് ക്ഷണിച്ചുവരുത്തുന്നതാണ്. ക്ലീന്‍ ആക്ഷനുള്ള ഭുവനേശ്വര്‍ കുമാറിനെ പോലുള്ളവര്‍ക്കേ കൂടുതല്‍ കാലം കളിക്കാനാകൂ എന്നും ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് നേടിത്തന്ന കപില്‍ അഭിപ്രായപ്പെട്ടു.

സ്‌പോര്‍ട്‌സ് സ്റ്റാറിന് നല്‍കിയ അഭിമുഖത്തിലാണ് കപിലിന്റെ പരാമര്‍ശങ്ങള്‍. നിലവില്‍ പുറംവേദനയെ തുടര്‍ന്ന് കളിക്കളത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് ജസ്പ്രീത് ബുംറ. ദക്ഷിണാഫ്രിക്കക്കെതിരെ കഴിഞ്ഞ മാസത്തില്‍ നടന്ന ടെസ്റ്റ് പരമ്പരക്ക് ശേഷം ബുംറക്ക് കളിക്കാനായിട്ടില്ല.

‘ബിഷന്‍ ബേദിയെ നോക്കൂ, അദ്ദേഹം ശരീരം കൂടി ഉപയോഗിച്ച് പന്തെറിയുന്നയാളാണ്. ഭൂരിഭാഗം സ്പിന്നര്‍മാരും കൂടുതലും കയ്യുപയോഗിച്ച് പന്തെറിയുന്നവരോ കൈക്കുഴ ഉപയോഗിച്ച് എറിയുന്നവരോ ആണ്. സാങ്കേതികമായി ബിഷന്‍ ബേദിയുടെ ആക്ഷന്‍ ഏറെ ഗുണകരമാണ്. ക്രിക്കറ്റിന്റെ അടിസ്ഥാന പാഠങ്ങളില്‍ ഉറച്ചു നില്‍ക്കുന്ന മറ്റൊരാളാണ് ഗവാസ്‌കര്‍. 70 വയസുള്ള ഗവാസ്‌കറിന്റെ കയ്യില്‍ ഒരു ബാറ്റു കൊടുത്തുനോക്കൂ, ഇപ്പോഴും അദ്ദേഹം മനോഹരമായി കളിക്കും. സാങ്കേതികമായ അടിത്തറയാണ് അതിന്റെ കാരണം.

കയ്യും കണ്ണും തമ്മിലുള്ള ചേര്‍ച്ചകൊണ്ട് തകര്‍ത്തുകളിക്കുന്ന ബാറ്റ്‌സ്മാന്മാരുണ്ട്. അവരുടെ കളി കണ്ടിരിക്കാന്‍ രസമാണ്, സേവാഗിന്റേതുപോലെ അല്ലെങ്കില്‍ വിശ്വനാഥിനെ പോലെ. മറുവശത്ത് സച്ചിന്റെ കാര്യമെടുത്തു നോക്കൂ. വിരമിക്കുമ്പോഴും വീണ്ടും അഞ്ചുകൊല്ലമെങ്കിലും ക്രിക്കറ്റ് കളിക്കാന്‍ ശേഷിയുണ്ടായിരുന്നു അദ്ദേഹത്തിന്. ബാറ്റിംങ് ടെക്‌നിക്കുകളിലെ ശക്തമായ അടിത്തറയാണ് അതിന്റെ കാരണം’ കപില്‍ വിശദീകരിക്കുന്നു.

‘ബാറ്റിംങിലേക്കാള്‍ ബൗളിംങില്‍ ടെക്‌നിക് വളരെ പ്രധാനമാണ്. ബുംറയുടെ കാര്യം തന്നെയെടുക്കൂ, അദ്ദേഹത്തിന്റെ ആക്ഷന്‍ പരിക്ക് ക്ഷണിച്ചുവരുത്തുന്നതാണ്. പന്തെറിയാന്‍ ശരീരത്തേക്കാള്‍ കയ്യിനെയാണ് ബുംറ കൂടുതല്‍ ഉപയോഗിക്കുന്നത്. അതൊരു പ്രശ്‌നമാണ്. ഭുവനേശ്വര്‍ കുമാറിനെ പോലുള്ള ബൗളര്‍മാര്‍ക്ക് കൂടുതല്‍ കാലം കളിക്കാന്‍ കഴിയും. കാരണം അവരുടെ ആക്ഷന്‍ ശരീരവും കൂടി ഉപയോഗപ്പെടുത്തുന്നതാണ്’ കപില്‍ അല്‍പായുസിന്റെ കാരണം വിശദീകരിച്ചു.

സ്വന്തമായി ഫീല്‍ഡ് സെറ്റ് ചെയ്യുന്നവരാണ് മികച്ച ബൗളര്‍മാരെന്നും കപില്‍ ദേവ് അഭിപ്രായപ്പെട്ടു. ക്യാപ്റ്റന്‍ സെറ്റ് ചെയ്യുന്ന ഫീല്‍ഡിനനുസരിച്ച് പന്തെറിയുന്നവരുണ്ട്. അവര്‍ക്കുവണ്ടി ക്യാപ്റ്റനാണ് ബാറ്റ്‌സ്മാന് ഫീല്‍ഡിംങില്‍ കുരുക്ക് ഉണ്ടാക്കുന്നത്. ഇത്തരമൊരു ബൗളറാണ് രവീന്ദ്ര ജഡേജ. എന്നാല്‍ ആര്‍. അശ്വിന്‍ സ്വന്തമായി ഫീല്‍ഡ് സെറ്റ് ചെയ്താണ് എറിയാറെന്നും കപില്‍ പറഞ്ഞു.