Cricket Sports

കളം നിറഞ്ഞ് ഫിഞ്ച്; ലങ്കക്കെതിരെ ഓസീസിന് മികച്ച സ്കോര്‍

ഓവലിൽ തകർത്തടിച്ച നായകൻ അരോൺ ഫിഞ്ചിന്റെ കരുത്തിൽ ശ്രീലങ്കക്കെതിരെ ആസ്ത്രേലിയക്ക് മികച്ച സ്കോര്‍. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 334 റൺസെടുത്തു.

കുറഞ്ഞ സ്കോറിന് ആസ്ത്രേലിയയെ പിടിച്ച് കെട്ടി, കളി ജയിക്കാമെന്ന മോഹവുമായി ഫീൽഡിങ്ങിനിറങ്ങിയ ലങ്കയുടെ തീരുമാനം തെറ്റെന്ന് തെളിയിക്കുന്ന തരത്തിലുള്ള പ്രകടനമായിരുന്നു ഓസീസ് ബാറ്റ്സ്മാൻമാർ പുറത്തെടുത്തത്. മുന്നിൽ നിന്ന് പട നയിച്ച് നായകന്റെ കളി പുറത്തെടുത്ത ഫിഞ്ച് (132 പന്തിൽ നിന്ന് 153) ലങ്കൻ ബൗളർമാരെ വെള്ളം കുടിപ്പിച്ചു.

സ്റ്റീവ് സ്മിത്തിന്റെയും (59 പന്തിൽ നിന്നും 73) മാക്സ്‍വെല്ലിന്റെയും (25 പന്തിൽ നിന്നും 46) മികച്ച പിന്തുണ കൂടി ലഭിച്ചതോടെ ഓസീസ് സ്കോർ മുന്നൂറ് കടന്നു. ഡേവിഡ് വാർണർ 26 റൺസെടുത്ത് പുറത്തായി.

ശ്രീലങ്കക്കായി ധനഞ്ജയ ഡി സിൽവയും ഇസുരു ഉഡാനയും രണ്ട് വീതം വിക്കറ്റെടുത്തു. ലസിത് മലിംഗ ഒരു വിക്കറ്റ് നേടി. കങ്കാരു പടക്കെതിരെ പന്തെറിഞ്ഞ ലങ്കൻ ബൗളർമാരെല്ലാം സാമാന്യം ഭേദപ്പെട്ട നിലയിൽ തന്നെ തല്ലുവാങ്ങിക്കൂട്ടി.